ഹേയ് ഫീവര്‍ പ്രതിരോധ മരുന്ന് കഴിച്ച് നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യപ്പെടുമെന്ന് സൂചന. പ്രതിരോധ മരുന്ന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഹെറോയിന്‍, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്ന കേസിന് സമാനമായിരിക്കും പ്രതിരോധ മരുന്നെടുക്കുന്ന ഡ്രൈവര്‍മാരും ചാര്‍ജ് ചെയ്യപ്പെടുക. 20 മില്യണിലധികം ഡ്രൈവര്‍മാരാണ് സ്ഥിരമായി ആന്റിഹിസ്തമിന്‍ എന്ന പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്ന്. ഉറക്കമില്ലാഴ്മ, ക്ഷീണം, തലച്ചോറിന്റെ സ്ഥിരതയില്ലാഴ്മ തുടങ്ങിയവയാണ് ആന്റിഹിസ്തമിന്‍ സൃഷ്ടിക്കുന്ന പ്രധാന പാര്‍ശ്വഫലങ്ങള്‍.

ഈ മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാല്‍ നിരത്തില്‍ കൃത്യതയോടെ വാഹനമോടിക്കാന്‍ കഴിയില്ല. അത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ആന്റിഹിസ്തമിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ടാബ്‌ലെറ്റുകള്‍ വാഹനമോടിക്കുമ്പോള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു. ആന്റിഹിസ്തമിന്‍ പ്രധാനമായും തടസപ്പെടുത്തുന്നത് മനുഷ്യന്‍ റിയാക്ട് ചെയ്യാനുള്ള കഴിവിനെയാണ്. റിയാക്ഷന്‍ സമയം വര്‍ദ്ധിക്കുമ്പോള്‍ നിരത്തില്‍ കൃത്യതയുണ്ടാവില്ല. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാല്‍ മദ്യത്തിന്റെ സ്വാധീത്തെക്കാള്‍ അപകടം നിറഞ്ഞതായി മാറാനും സാധ്യതയുണ്ട്.

സമീപകാലത്തെ ഏറ്റവും തെളിച്ചമുള്ള സമ്മറാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ഇത് അന്തരീക്ഷത്തിലെ പോളണ്‍ കണങ്ങളുടെ അളവും ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഹേയ് ഫീവര്‍ ഭീതിയില്‍ നിന്ന് മുക്തി നേടുകയെന്ന ഉദ്ദേശത്തോടെയാണ് പലരും ഇത്തരം ടാബ്‌ലെറ്റുകള്‍ കഴിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തവണ ഹേയ് ഫീവര്‍ നിരവധി ഡ്രൈവര്‍മാരെ പിടികൂടിയതായി മോട്ടോറിംഗ് എഡിറ്ററായ അമാന്റാ സ്‌റ്റ്രേട്ടണ്‍ വ്യക്തമാക്കുന്നു. ഫീവറിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യതയില്ല. ഇതിനായി ഡ്രൈവര്‍മാര്‍ വിദഗ്ദ്ധരായ ആളുകളെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 1,106 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്.