ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൗൺസിൽ നികുതി വർധനവിൽ വലഞ്ഞ് ജനം. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ 100 പൗണ്ടോ അതിൽ കൂടുതലോ വർദ്ധനവാണ് നിലവിൽ നേരിടുന്നത്. നികുതി പുതുക്കാൻ സർക്കാർ തീരുമാനം കൈകൊണ്ടതിനെ തുടർന്നാണ് നടപടി. അനുദിനം ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ കനത്ത പ്രഹരമാണ് ഇത് ഏൽപ്പിക്കുന്നത്. ഓരോ ദിവസവും തള്ളി നീക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നാണ് ജനങ്ങൾ പറയുന്നത്. നികുതി വർദ്ധനവ് കൂടിയാകുമ്പോൾ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്ന കാര്യമുറപ്പാണെന്നും വിമർശകർ പറയുന്നു.

അതേസമയം, സെൻട്രൽ ബെഡ്‌ഫോർഡ്‌ഷെയറിലെ ഒരു കൗൺസിൽ മാത്രമാണ് 2023-24 ൽ കൗൺസിൽ നികുതി വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞത്. നികുതി വർധിപ്പിച്ചതിൽ ഏറെയും 2% ആണ്. ക്യാപ്പിംഗ് സമ്പ്രദായം രാജ്യത്ത് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണിതെന്നുമാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ശരാശരി 4 ശതമാനമെങ്കിലും വർധനവ് രേഖപ്പെടുത്തുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നികുതി ഉയർത്തുന്നതെന്നാണ് കൗൺസിൽ മേധാവികളുടെ വാദം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് കൗൺസിലുകൾക്കാണ് 10 ശതമാനം മുതൽ 15 ശതമാനം വരെ നികുതി വർധിപ്പിക്കാൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്ക് സമാഹരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 152 ഏകീകൃത അധികാരികളിൽ 114 എണ്ണം വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ശരാശരി ബാൻഡ് D ഗാർഹിക ബില്ലുകൾ 5 ശതമാനം വർദ്ധനവിന് കീഴിൽ പ്രതിവർഷം £ 99 വർദ്ധിക്കും. ഏറ്റവും ഉയർന്ന നികുതിയുള്ള മേഖലകളിലെ ചെലവേറിയ സാധനങ്ങൾക്ക് ഇതിന്റെ ഇരട്ടിയിലധികം വർധനയുണ്ട്.