രാജ്യത്തെ നടുക്കിയ വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ കാര്‍ അപകടത്തിലാണ് മിസ്ത്രി മരണപ്പെട്ടത്.

ഈ അപകടത്തിനിടയാക്കിയ മെര്‍സിഡീസ് ബെന്‍സ് ഓടിച്ചിരുന്നത് ഡോ. അനാഹിത പാണ്ഡോളെയാണ്. ഇവര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പോലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുതുതായി കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്ന കുറ്റപത്രത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉള്ളത്.

അപകടസമയത്ത് കാരില്‍ സൈറസ് മിസ്ത്രിയോടൊപ്പം ജഹാംഗീര്‍ പണ്ഡോളെ, ഡോ അനാഹിത, ഭര്‍ത്താവ് ഡാരിയസ് പണ്ഡോളെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ സീറ്റില്‍ യാത്ര ചെയ്ത അനാഹിതയും ഡാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റിലായിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ഡോളെയും മരണപ്പെടുകയായിരുന്നു.

നേരത്തെ, അനാഹിതയും ഡാരിയസും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അപകടസമയത്ത് അനാഹിത ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അനാഹിതയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടര്‍ച്ചയായി ഇവര്‍ അമിത വേഗതയില്‍ വാഹനമോടിച്ചിരുന്നു. മുന്‍പും നിരവധി തവണ നിമലംഘനം നടത്തിയിട്ടുണ്ട്.

അനാഹിതയ്ക്ക് എതിരെ 2019 മുതല്‍ 19 തവണയാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത് എല്ലാം അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ്.

ഇവര്‍ ഈ അപകടത്തില്‍പ്പെട്ട കാര്‍ തന്നെയാണ് 19 തവണയും നിയമലംഘനത്തിന് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.