ലാലിച്ചന്‍ ജോസഫ്‌

യു കെ യിലുടനീളമുള്ള ക്രിക്കറ്റ്‌ ടീമുകളും ക്രിക്കറ്റ്‌ പ്രേമികളായ അനേകം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന എം എം എ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സീസണ്‍ 3 ജൂണ്‍ 25 ന്‌ മെയ്ഡ്സ്റ്റോണില്‍ നടക്കും. അതീവ സുന്ദരവും വിശാലവുമായ ഓക്ക്‌ വുഡ്‌ മൈതാനവും സെന്റ്‌ അഗസ്റ്റിന്‍സ്‌ മൈതാനവും ഈ ആവേശ പോരാട്ടത്തിന്‌ വേദിയാകും.

തൊട്ടടുത്തായി ചേര്‍ന്നു കിടക്കുന്ന ഈ രണ്ടു മൈതാനങ്ങളിലും ഒരേ സമയം ലീഗ്‌ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്നത്‌ കൊണ്ട്‌ തന്നെ ഒരു ദിവസത്തെ സമയക്രമം പാലിച്ചു കൊണ്ട്‌ മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന്‌ സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യു കെ യിലെ മികച്ച സംരംഭകര്‍ സ്പോണ്‍സര്‍ ചെയുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഉള്‍പ്പെടെ എം എം എ യുടെ ഒരു വര്‍ഷത്തെ എല്ലാ ദാത്യങ്ങള്‍ക്കും മികച്ച പിന്തുണയുമായി മുഖ്യ സ്പോണ്‍സര്‍ മാരായ ക്യു-ലീഫ്‌ കെയര്‍ മുന്‍പില്‍ തന്നെയുണ്ട്‌. ജൂണ്‍ 25 ഞായറാഴ്ച്ച രാവിലെ 8 30 നു തന്നെ ആദ്യ പനത്തെറിഞ്ഞു കൊണ്ട്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ആരംഭിക്കുമെന്നും വൈകിട്ട്‌ 5 :30 നു സമ്മാനദാനത്തോടെ സമാപിക്കുമെന്നും ടൂര്‍ണമെന്റ്‌ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോര്‍ട്സ്‌ കോ ഓര്‍ഡിനേറ്റര്‍മാരായ ഷൈജന്‍ തോമസും ബിജു ബഹനാനും അറിയിച്ചു.

8 മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാര്‍ക്ക്‌ 750 പണ്ടും ട്രോഫിയും ലഭിക്കുമ്പോള്‍ റണ്ണേഴ്‌സ്‌ അപ്പ്‌ സ്വന്തമാക്കുന്നത്‌ 450 പണ്ടും ട്രോഫിയുമായിരിക്കും. മൂന്നാം സമ്മാനം 200 പണ്ടും ട്രോഫിയും. മുന്‍ വര്‍ഷങ്ങളിലേതു പോലെ മികച്ച ബാറ്റ്സ്മാനും മികച്ച ബൌളര്‍ക്കും ക്യാഷ്‌ അവാര്‍ഡും ട്രോഫിയും ലഭിക്കും.

അനവധി ടീമുകള്‍ താല്പര്യമറിയിച്ച എം എം എക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ടീമുകളെ തെരഞ്ഞെടുത്തത്‌ മികവിന്റെയും മുന്‍ വര്‍ഷങ്ങളിലെ പങ്കാളിത്തത്തിന്‍റെയും അടി സ്ഥാനത്തിലാണെന്നും ഇത്‌ തികച്ചും ദുഷ്കരമായ കാര്യമായിരുന്നുവെന്നും സംഘാടക സമിതി പ്രസ്താവിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ക്ക്‌ അവസരം ലഭിക്കട്ടെയെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ 25 നു മെയ്ഡ്സ്റ്റണിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി എം എം എ പ്രസിഡന്റ്‌ ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍, ട്രെഷറര്‍ വര്‍ഗീസ്‌ സ്കറിയ എന്നിവര്‍ അറിയിച്ചു. കളിക്കാര്‍ക്കും കാണികള്‍ക്കും വേണ്ട സരകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും രുചികരമായ ഭക്ഷണ സ്റ്റാളുകള്‍ ക്രമികരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.