വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറപ്പ് പൊലീസ് കണ്ടെത്തി. ഭർത്താവ് സജാദും ഭർതൃവീട്ടുകാരും തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഭർത്താവ് സജാദും, വീട്ടുക്കാരും നിരന്തരം പീഡിപ്പിച്ചു. വീട്ടിൽ പട്ടിണിക്കിട്ടു, വേലക്കാരിയുടെ പരിഗണന പോലും നൽകിയില്ലെന്നും ഷഹന ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.

ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ കഷ്ണം ബ്രെഡ് മാത്രമാണ് നൽകിയിരുന്നത്. മുറി വ‍‍‍ൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി സുദർശന് കൈമാറും. മെയ് 13ന് പിറന്നാൾ ദിവസമാണ് ഷഹനയെ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

സജാദിന്റെ നിലവിളി കേട്ടാണ് അയൽവാസികൾ ഇവരുടെ വീട്ടിൽ എത്തിയത്. സജാദിന്റെ മടിയിൽ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങൾ കണ്ടതെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷഹന ജനലഴിയിൽ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാൽ ഷഹനയെ സജാദിന്റെ മടിയിൽ അവശനിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് സജാദിനെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.