മക്കള്‍ക്ക് തങ്ങളുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നും ജെ.ബി ജംഗ്ഷനില്‍ മോഹന്‍ലാല്‍. മകന്‍ പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

പഠിപ്പിക്കാനാണ് ഇഷ്ടമെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താത്പര്യമെന്നാണ് പറഞ്ഞത്. ഏറ്റവും നല്ലൊരു കാര്യമാണല്ലോ. അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും മക്കള്‍ സിനിമയിലേക്കെത്തണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്. അതുപോലെ മക്കളുടെ ബുദ്ധിയില്‍ നിന്ന് അവരുടെ വഴി അവര്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയിലേക്ക് വരുമ്പോള്‍ തന്റെ അച്ഛന്‍ തന്നോട് പറഞ്ഞ ഒരേയൊരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നത് അവന്റെ താത്പര്യം കൊണ്ട് തന്നെയാണെന്ന് മോഹന്‍ലാല്‍ മറ്റ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.