തെങ്ങിന് മുകളില്‍ കയറിയിരുന്ന് ഓടുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാര്‍. കരിക്കേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു, പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസാണ് കുരങ്ങുകളുടെ ആക്രമണമുണ്ടായത്.

റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പില്‍നിന്നും ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമ ചെക്കാനിക്കുന്നേല്‍ ജോണ്‍സന് 17,000 രൂപ ചെലവായി.

മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി തുടരുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്.