ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മങ്കി പോക്സ് അഥവാ കുരങ്ങ് പനിക്ക് പുതിയ പേരിടാനുള്ള നീക്കം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ഈ ആവശ്യം ഉന്നയിച്ച് ലോകമെങ്ങുമുള്ള മുപ്പതിലധികം ശാസ്ത്രജ്ഞന്മാർ ലോകാരോഗ്യസംഘടനയ്ക്ക് കത്തയച്ചിരുന്നു. വിവേചന രഹിതവും രോഗത്തിന്റെ പൊതു സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ശാസ്ത്രീയനാമം വേണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യമുന്നയിച്ചത്. ആഫ്രിക്കൻ എന്ന നിലയിൽ വൈറസിനെക്കുറിച്ചുള്ള തുടർച്ചയായ പരാമർശം കൃത്യമല്ലാത്തതും വിവേചനപരമാണെന്നുമാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

കഴിഞ്ഞ ആഴ്ചകളിൽ ആഗോളതലത്തിൽ ഏകദേശം 1600 പേർക്കാണ് മങ്കി പോക്സ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധയുള്ള രാജ്യങ്ങളിൽ 72 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു . ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജൂൺ 12 വരെ രാജ്യത്ത് 470 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.