നാടിനെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയ ഗുജറാത്ത് മോര്‍ബി തൂക്കുപാല നിര്‍മ്മാണത്തില്‍ വന്‍വെട്ടിപ്പ് കണ്ടെത്തി. രണ്ട് കോടി രൂപയാണ് പാലത്തിന്റെ അറ്റക്കുറ്റപണികള്‍ക്കായി അനുവദിച്ചതെങ്കിലും 12 ലക്ഷം മാത്രമാണ് ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പാലത്തിന്റെ മോടിപിടിപ്പിക്കല്‍ ജോലി മാത്രമാണ് തീര്‍ന്നതെന്നും പാലം ബലപ്പെടുത്തിയില്ലെന്നും പോലീസ് കണ്ടെത്തി. കരാര്‍ ലഭിച്ച ഒറേവ കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.

മോര്‍ബിയിലെ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ചയായിരുന്നു തകര്‍ന്നുവീണത്. 135 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് തൂക്കുപാലം തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയതിന് പിന്നാലെ മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസറായ സന്ദീപ് സിംഗ് സാലയെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പാലത്തിന്റെ അറ്റകുറ്റ പണിയില്‍ സര്‍വത്ര ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ഒമ്പത് ജീവനക്കാരില്‍ നാല് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വീഴ്ച്ചകള്‍ എണ്ണിപ്പറയുന്നത്.

ഒറേവ ഗ്രൂപ്പ് ചെയര്‍മാന്‍ ജയ്സൂഖ് പട്ടേലും കുടുംബവും പാലത്തിലൂടെ ചുറ്റിനടന്നതാണ് പാലത്തിന്റെ ഏക ഫിറ്റ്നസ് ടെസ്റ്റെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേവപ്രകാശ് സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് ഇവര്‍ ഉപകരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് പാലനിര്‍മ്മാണത്തില്‍ ആവശ്യമായ പരിജ്ഞാനമോ മുന്‍ പരിചയമോ ഇല്ലെന്നാണ് കണ്ടെത്തല്‍.