ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ബാധ കടിഞ്ഞാണിടാൻ ഒരുങ്ങി ലോകമെങ്ങുമുള്ള ഗവേഷകർ തിരക്കിട്ട് പഠനത്തിലാണ്. കൊറോണ വൈറസിനോടു ബന്ധപ്പെട്ട് എല്ലാ ദിവസവും പുതിയ പുതിയ കണ്ടെത്തലുകൾ ഗവേഷണപ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. കോവിഡ് -19 ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പ്രായമുള്ളവരിലും ആരോഗ്യസ്ഥിതി മോശമായിട്ടുള്ളവരിലുമാണ് എന്നുള്ള പഠനങ്ങൾ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു . ഇതിനോടനുബന്ധിച്ച് ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങളിൽ 50 വയസ്സിൽ കൂടുതലുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ലോക്ക്ഡൗൺ പിൻവലിച്ചാലും സാമൂഹിക അകലം പാലിക്കൽ വീടുകളിൽ തന്നെ തുടരുക തുടങ്ങിയ നിയന്ത്രണങ്ങൾ 50 വയസ്സിന് മുകളിലുള്ളവരിൽ തുടരാനാണ് സാധ്യത.

എന്നാൽ ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു കണ്ടെത്തലുമായി ചൈനയിലെ ഗവേഷകനായ ഡോക്ടർ യാങ് മുന്നോട്ടു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളെക്കാൾ രണ്ടിരട്ടി കൊറോണ വൈറസ് മൂലമുള്ള മരണം സംഭവിക്കാനുള്ള സാധ്യത പുരുഷന്മാർക്കുണ്ട് എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. കൊറോണാ വൈറസിന്റെ ഭീകരത ലോകമെങ്ങും തെളിഞ്ഞുനിൽക്കുന്ന അവസരത്തിൽ ആദ്യമായിട്ടാണ് ഈ രീതിയിലുള്ള പഠന റിപ്പോർട്ട് ശാസ്ത്രലോകത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.  ബീജിംഗ്ടോംഗ്രെൻ ഹോസ്പിറ്റലിലെ ജിൻകുയി യാങ് ഉം സഹപ്രവർത്തകരുമാണ് പുതിയ കണ്ടെത്തലിന്റെ ഉപജ്ഞാതാക്കൾ. കഴിഞ്ഞ ജനുവരിയിൽ തന്നെ മരണനിരക്ക് പുരുഷന്മാരിൽ കൂടുതലാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെയുള്ള ഒരു പഠനത്തിലേക്ക് മുന്നേറാൻ ഗവേഷകരെ പ്രേരിപ്പിച്ചത്.

ഈ പഠനത്തിന്നോടനുബന്ധിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പല രാജ്യങ്ങളിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. യുകെയിലെ നാഷണൽ സ്റ്റാറ്ററ്റിക്സ് ഓഫീസിൻെറ പഠനമനുസരിച്ച് ബ്രിട്ടനിലും പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയിലും സമാനമായ അവസ്ഥയാണ് . ഇറ്റലിയിൽ കോവിഡ് – 19 ബാധിച്ച് മരിച്ചതിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. കോവിഡ് – 19 ബാധിച്ച് മരണനിരക്ക് കുടുതൽ പുരുഷന്മാരിലാന്നെന്നുള്ളതിന് തുടർപഠനങ്ങൾ ആവശ്യമാണെന്ന് ഡോക്ടർ യാങ് ചൂണ്ടിക്കാട്ടി. ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിലാണ് യാങ്ന്റെയും സംഘത്തിന്റെയും പഠന വിവരങ്ങൾ പുറത്തുവന്നത്.

ചൈനയിൽ നിന്ന് പുതിയതായി വന്ന വേറൊരു പഠനറിപ്പോർട്ടും മാധ്യമ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ പറയുന്നത് കൊറോണ വൈറസ് ബാധ ഒരു സീസണിൽ ഡിസീസ് ആകാനുള്ള സാധ്യതയാണ്. മെഡിക്കൽ ഗവേഷകരുടെ ഒരു സംഘം മാധ്യമപ്രവർത്തകരോട് പറഞ്ഞത് പൂർണമായും കൊറോണാ വൈറസിന് തുടച്ചുനീക്കുക അസാധ്യമാകുമെന്നും അത് രോഗലക്ഷണങ്ങൾ ഇല്ലാതെ മനുഷ്യരിൽ സജീവമായി നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുമാണ് . അതിനർത്ഥം പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാതെ ആളുകളിൽ വൈറസ് ബാധ ഉണ്ടായേക്കാം. ലോക്ക്ഡൗണും മറ്റും ശക്തമായ നടപടികളും എല്ലാ രാജ്യങ്ങളും തുടരുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് മനുഷ്യരിൽ അധിവസിക്കുന്നതാണ് ഇപ്പോഴും സമൂഹ വ്യാപനം തടയാൻ സാധിക്കാത്തതിൻെറ കാരണമായി ലോകത്തെമ്പാടുമുള്ള ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെതന്നെ വേനൽക്കാലത്ത് വൈറസിൻെറ വ്യാപനം മന്ദഗതിയിലാകുമെനതിന്റെ തെളിവൊന്നുമില്ലെന്നും ചൈനീസ് ഗവേഷകർ അഭിപ്രായപ്പെട്ടു