മലയാളി നേഴ്സ് ആയ യുവാവ് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മണീട് കുന്നത്തു കളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസ് (34)ആണ് മരിച്ചത്.മണീട് ഗവൺമെൻറ് എൽപി സ്കൂളിന് സമീപമാണ് എൽദോസിൻ്റെ കുടുംബവീട് .
ഭാര്യയുടെ പരാതിയിൽ ആണ് പോലീസ് എൽദോസിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനുശേഷം യുകെയിൽ തന്നെയുള്ള ബന്ധുക്കൾ എൽദോസിനെ സ്റ്റേഷനിൽ എത്തി കണ്ടിരുന്നു. തൻറെ കൈവശമുള്ള ഫോണും എടിഎം കാർഡും എൽദോസ് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
ഇതിനുശേഷം എൽദോസിന്റെ മരണവാർത്തയാണ് പുറത്തു വരുന്നത്. മെയ് 27-ാം തീയതി നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് അധികൃതർ എൽദോസിന്റെ മരണവാർത്ത അറിയിക്കുകയായിരുന്നു. മരണം നടന്നതിനുശേഷം യുകെയിലുള്ള ബന്ധുക്കളെ തേടി പോലീസ് എത്തി എന്ന വിവരം പുറത്തു വരുന്നുണ്ട്.
കുടുംബവഴക്കിനെ തുടർന്നുള്ള കലഹം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്ക് ആണ് ഒരു ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. എൽദോസിന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരണം. ജൂൺ 5 – ന് ഓക്സ്ഫോർഡിൽ വച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. ഇതിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഗാർഹിക പീഡനം ആരോപിച്ച് എൽദോസിനെതിരെ നേഴ്സായ ഭാര്യ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന എൽദോസിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വിശ്വാസത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് മരണമടഞ്ഞ യുവാവിന്റെ ബന്ധുക്കൾക്ക് പോലീസ് കംപ്ലയിന്റ് അതോറിറ്റി അടക്കമുള്ള സംവിധാനങ്ങളില്‍ പരാതി നൽകാൻ സാധിക്കും.
Leave a Reply