ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ യൂണിയനായ നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ അംഗങ്ങൾ സർക്കാർ മുന്നോട്ടുവച്ച ശമ്പള വർദ്ധനവിനുള്ള നിർദ്ദേശം നിരാകരിച്ചു. ഇതിനെ തുടർന്ന് ഏപ്രിൽ 27 വ്യാഴാഴ്ചയും മെയ് 2 ചൊവ്വാഴ്ചയും ഇംഗ്ലണ്ടിലെ അധ്യാപകർ പണിമുടക്കുന്നു. അധ്യാപകർ പണിമുടക്കുമായി മുന്നോട്ടു പോകുന്നതോടെ കടുത്ത അനിശ്ചിതത്വമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളെയും മറ്റ് ക്ലാസുകളെയും സമരങ്ങൾ ബാധിക്കുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ട് .

അധ്യാപകർക്ക് ഒറ്റ തവണ പെയ്മെൻറ് ആയി 1000 പൗണ്ടും അടുത്ത അധ്യയന വർഷം മുതൽ 4.3 % ശമ്പള വർധനവും ആണ് ശമ്പള കരാറിൽ ഉണ്ടായിരുന്നത്. പ്രാരംഭ ശമ്പളം സെപ്റ്റംബർ മുതൽ 3000 പൗണ്ട് ആയി ഉയരുകയും ചെയ്യും. ഈ കരാറിനെയാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിൽ നിരാകരിച്ചത്. നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ 98% അംഗങ്ങളും കരാർ നിരസിക്കുന്നതിനെ അനുകൂലിക്കുകയാണ് ചെയ്തത്. യൂണിയൻ അംഗങ്ങളുടെ നടപടി അങ്ങേയറ്റം നിരാശജനകമാണെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചത് . 2010 നും 2022 നും ഇടയിലെ അധ്യാപകരുടെ ശമ്പളം ശരാശരി 11% കുറഞ്ഞതായാണ് പണപ്പെരുപ്പത്തിനെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഫിസിക്കൽ സ്റ്റഡീസിന്റെ കണക്കുകൾ കാണിക്കുന്നത്.

നേഴ്സുമാരുടെ ശമ്പള കരാറിന്റെയും ഭാവി യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിന് അനുസരിച്ചാണ് ഇരിക്കുന്നത്. എൻ എച്ച് എസിലെ ശമ്പള വർദ്ധനവിനെക്കുറിചുള്ള വോട്ടെടുപ്പ് വിവിധ യൂണിയനുകൾ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ആരംഭിചിട്ടുണ്ട്. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചെങ്കിൽ മാത്രമെ മാർച്ച് 16-ാം തീയതി സർക്കാർ മുന്നോട്ടുവച്ച കരാറിനെ യൂണിയനുകൾക്ക് അംഗീകരിക്കാൻ സാധിക്കുകയുള്ളൂ. ഇംഗ്ലണ്ടിലെ ഏകദേശം 280,000 നേഴ്സുമാരാണ് സർക്കാർ പ്രഖ്യാപിച്ച പുതിയ സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കണമോ എന്ന കാര്യത്തിൽ വോട്ട് ചെയ്യുന്നത്