ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ ഡേറ്റാ സെൻററിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ 20000 – ത്തോളം പേരുടെ വ്യക്തി വിവരങ്ങൾ ചോർന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഉൾപ്പെടെ ചോർന്നതായാണ് റിപ്പോർട്ടുകൾ .


ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ (ജി എം പി) ഐഡി കാർഡുകൾ നിർമ്മിക്കുന്ന സ്റ്റോക്ക് പോർട്ടിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസമാണ് സൈബർ അറ്റാക്ക് ഉണ്ടായത്. ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് ചീഫ് റിസോഴ്‌സ് ഓഫീസർ ലീ റോളിൻസൺ പറഞ്ഞു. സമാനമായ സംഭവങ്ങൾ മറ്റു പോലീസ് ഡിപ്പാർട്ട്മെന്റുകളിലും സർക്കാർ വകുപ്പുകളിലും സംഭവിച്ചിട്ടുണ്ടാകാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.


സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് ഉന്നതാധികാരികൾ കാണുന്നത് .യുകെയിലെ വിവിധ വകുപ്പുകളുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്ഥാപനത്തിലെ ഡേറ്റാ ചോർച്ചയെ കുറിച്ച് പല തലത്തിലുള്ള അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. സൈബർ അറ്റാക്കിലൂടെ കിട്ടിയ വിവരങ്ങൾ ദുരുപയോഗം ചെയ്തേക്കാവുന്ന സാഹചര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സംഭവത്തെ വളരെ ഗുരുതരമായി തന്നെ പരിഗണിക്കുമെന്ന് പോലീസ് ഡിപ്പാർട്ട്മെൻറ് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഡേറ്റാ ചോർച്ച ലണ്ടനിലെ മെട്രോപോളിറ്റൻ പോലീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ഡേറ്റാ ചോർച്ചയ്ക്ക് ഇരയായിട്ടുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചു വരികയാണെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.