ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് മൂലമുണ്ടാകുന്ന തടസ്സങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാകണമെന്ന മുന്നറിയിപ്പുമായി എൻ എച്ച് എസ്. രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ, ആംബുലൻസ് ജീവനക്കാർ ഉണ്ടോ എന്നുള്ളത് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം ഈ മാസം 21 മുതൽ 28 വരെ നീളുമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ആംബുലൻസ് തൊഴിലാളികൾക്കും നേഴ്‌സുമാർക്കും വേതന വർധനവ് തീരുമാനിക്കുന്നത് ഇൻഡിപെൻഡൻഡ് പേ റിവ്യൂ ബോഡികളാണെന്നാണ് ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറയുന്നത്. യുണിസൺ, ജിഎംബി, യുണൈറ്റ് എന്നീ മൂന്ന് പ്രധാന ആംബുലൻസ് യൂണിയനുകൾ ഇംഗ്ലണ്ടിലും വെയിൽസിലും ആഹ്വാനം ചെയ്ത പണിമുടക്ക് അടിയന്തിര സേവനങ്ങളെ ബാധിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പാരാമെഡിക്കൽ ജീവനക്കാരും കൺട്രോൾ റൂം ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രി അധികൃതർക്ക് എൻ എച്ച് എസ് മേധാവി അയച്ച കത്തിൽ ചികിത്സ പൂർത്തിയായ അത്യാഹിത വിഭാഗങ്ങളിലുള്ള രോഗികളെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ആംബുലൻസിൽ എത്തുന്ന രോഗികളെ എ&ഇ ക്ക് ഉടൻ കൈമാറണം. ഇതിനായി കിടക്കകൾ അധികം അനുവദിക്കണം, നിരീക്ഷണമേഖലകൾ സ്ഥാപിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിലവിലെ സമരം രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ താമസം വരുത്തുന്നുണ്ട്. എൻ എച്ച് എസ് ഡാറ്റ പ്രകാരം ആറിലൊരാൾ ആംബുലൻസ് സേവനം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് പറയുന്നത്. സമരത്തെ മറികടക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ടെന്നും, തിങ്കളാഴ്ച അതിനോടനുബന്ധിച്ച ചർച്ചകൾ നടത്തുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം സൈന്യത്തിൻെറ സഹായത്തോടെ ആംബുലൻസ് ഡ്രൈവർമാരുടെ സമരത്തെ നേരിടാനുള്ള തീരുമാനം സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നു.