ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധത്തിനെ തുടർന്ന് കുതിച്ചുയർന്നിരുന്ന ഭവന വായ്പ പലിശനിരക്കുകൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . പ്രധാന മോർട്ട്ഗേജ് ലെൻഡർമാർ പുതിയ ഡീലുകളിൽ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ആശ്വാസം ഉയർന്നിട്ടുണ്ട്. യുദ്ധത്തിൽ ദീർഘകാല സമാധാന സാധ്യതകളെ പ്രതീക്ഷിച്ച് വിപണികൾ പ്രതികരിച്ചതോടെ വായ്പാ എടുക്കുന്നതിന്റെ ചെലവ് ഉയരുന്നത് കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്ഥിതി ഇപ്പോഴും അനിശ്ചിതമായതിനാൽ നിരക്കുകൾ വീണ്ടും പെട്ടെന്ന് മാറാനിടെയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ആറാഴ്ചയായി ഉയർന്ന പലിശനിരക്കുകൾ കാരണം പുതിയ വായ്പ തേടുന്നവർക്കും ആദ്യവീട് വാങ്ങുന്നവർക്കും വലിയ സമ്മർദ്ദം നേരിട്ടിരുന്നു. “സ്വാപ്പ് റേറ്റുകൾ” അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശനിരക്കുകൾ നിശ്ചയിക്കുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ഇൻഫ്ലേഷൻ ആശങ്കകൾ കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്കുയർത്തലിന് സാധ്യത കുറയുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാലിഫാക്സ്, എച്ച്എസ്ബിസി, സാന്റാൻഡർ തുടങ്ങിയ ബാങ്കുകൾ സ്ഥിര പലിശനിരക്കുകൾ കുറച്ചിട്ടുണ്ട്. രണ്ടുവർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.90% എന്ന ഉയർച്ചയിൽ നിന്ന് 5.87% ആയി കുറഞ്ഞതും കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, വീട് സ്വന്തമാക്കാനുള്ള ചെലവ് ഇപ്പോഴും ഉയർന്നതായതിനാൽ സാധാരണക്കാർക്കുള്ള ബുദ്ധിമുട്ട് തുടരുകയാണ് . അഞ്ചുവർഷമായി സേവിംഗ്സ് ചെയ്ത് വീട് വാങ്ങാൻ ശ്രമിക്കുന്ന പ്രായം കുറഞ്ഞവർക്ക് പോലും വായ്പ കാലാവധി 40 വർഷമായി നീട്ടേണ്ടിവരുന്ന സാഹചര്യമാണ്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ ജീവിതച്ചെലവുകൾ വർധിച്ചതും ആളുകളെ ബാധിക്കുന്നുണ്ട് . അതിനാൽ വായ്പ എടുക്കുന്നവർ സ്വന്തം സാമ്പത്തിക ശേഷി വിലയിരുത്തി തീരുമാനമെടുക്കണമെന്നും ഭാവിയിലെ അനിശ്ചിതത്വങ്ങൾ മുൻകൂട്ടി കണക്കാക്കി സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.











Leave a Reply