ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വോർസെസ്റ്റർഷെയറിൽ ഒൻപത് വയസ്സുകാരന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ അമ്മയ്ക്കും കാമുകനുമെതിരെ വിചാരണ നടത്തുവാൻ തീരുമാനമായിരിക്കുകയാണ്. 2021 ഫെബ്രുവരി പതിനെട്ടിനാണ് അൽഫി സ്റ്റീൽ എന്ന ഒൻപത് വയസ്സുകാരനെ അത്യാസന്ന നിലയിൽ ഡ്രോയിറ്റ് വിച്ചിലുള്ള ഭവനത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ എയർ ലിഫ്റ്റിങ് മാർഗ്ഗം ഉപയോഗിച്ച് ബർമിങ്ഹാമിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുശേഷം കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അമ്മ മുപ്പത്തിനാലുകാരിയായ കാർല സ്കോട്ടിനും, കാമുകൻ മുപ്പത്തിയൊൻപതുകാരനായ ഡിർക് ഹോവലിനും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

ഇരുവരും മനഃപ്പൂർവ്വമായി കുട്ടിയെ ഉപദ്രവിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ജയിലിൽ ആയിരിക്കുന്ന ഇരുവരുടെയും വിചാരണ വീഡിയോ ലിങ്കിലൂടെ വോർസെസ്റ്റർ ക്രൗൺ കോടതി കേട്ടു. അൽഫിയുടെ വേർപാട് കുടുംബത്തെയാകമാനം തളർത്തിയതായി മുത്തശ്ശൻ പോൾ സ്കോട്ട് പറഞ്ഞു.

റഗ്ബി അധികം ഇഷ്ടപ്പെട്ടിരുന്ന അൽഫിയുടെ മരണം കുടുംബത്തെ ആകമാനം വേദനയിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശവാസികളും അൽഫിയുടെ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് തങ്ങളുടെ വീടുകളുടെ ജനൽ ഗ്ലാസുകളിലും മറ്റും കരടി കുട്ടികളുടെയും മറ്റും ചിത്രങ്ങൾ വരച്ചു ചേർത്തു. അൽഫിയുടെ മരണത്തിന്റെ യഥാർത്ഥ പ്രതികൾക്ക് ഉടൻ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.