ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ദുരുപയോഗം ആരോപണ വിധേയരായ പിതാക്കന്മാർക്ക് മക്കളുമായി ബന്ധപ്പെടാൻ കുടുംബ കോടതി അനുമതി നൽകിയതിനെത്തുടർന്ന് അഞ്ച് അമ്മമാർ മരിച്ചുവെന്ന് കണ്ടെത്തൽ. ബിബിസി അന്വേഷണത്തിലാണ് ഈ വിവരം. ചിലർ ജീവനൊടുക്കിയപ്പോൾ മറ്റൊരാൾക്ക് കോടതിക്ക് പുറത്ത് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രത്യേക പഠനത്തിൽ 75 കുട്ടികൾ, മുമ്പ് തങ്ങളെ ദുരുപയോഗം ചെയ്ത പിതാവുമായി വീണ്ടും താമസിക്കാൻ നിർബന്ധിതരായതായി കണ്ടെത്തി. കുടുംബ കോടതി നടപടികളുടെ സമ്മർദം മൂലം 45 ഓളം അമ്മമാർക്ക് ഗർഭം അലസൽ, ഹൃദയാഘാതം, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.

പീഡോഫിലുകളായ പിതാക്കാന്മാർക്ക് കുട്ടികളെ കാണാൻ വീണ്ടും അവസരം നൽകുന്നത് തെറ്റായ നടപടിയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എലിസബത്ത് ഡാൽഗാർനോ പറഞ്ഞു. കുടുംബ കോടതികൾ ഗാർഹിക പീഡന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിപുലമായ അന്വേഷണമാണ് നടന്നത്. കുടുംബ കോടതികളിൽ “അടിയന്തരവും വ്യാപകവുമായ പരിഷ്കരണം” ആവശ്യമാണെന്ന് ഡോമെസ്റ്റിക് അബ്യൂസ് കമ്മീഷണർ നിക്കോൾ ജേക്കബ്സ് പറഞ്ഞു.

45 സ്ത്രീകൾക്കും അവരുടെ 75 കുട്ടികൾക്കും ഇടയിൽ മാഞ്ചസ്റ്റർ സർവകലാശാല ഗാർഹിക പീഡന ഗവേഷണ ഗ്രൂപ്പായ ഷെറയുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ഫാമിലി ട്രോമ, ചൈൽഡ് കസ്റ്റഡി, ചൈൽഡ് ഡെവലപ്‌മെന്റ് ജേണലിൽ ഉടൻ പ്രസിദ്ധീകരിക്കും. സ്വകാര്യ നിയമ കേസുകളിലെ അമ്മമാർക്ക് കോടതിയിൽ പിന്തുണ ലഭിച്ചില്ലെന്ന് പ്രധാന ഗവേഷകനായ ഡോ ഡാൽഗാർനോ പറയുന്നു. ഓരോ വർഷവും 55,000 സ്വകാര്യ നിയമ കുടുംബ കോടതി കേസുകളിൽ 70 ശതമാനവും ദുരുപയോഗ ആരോപണങ്ങൾ ഉൾക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു. കുടുംബ കോടതികളിൽ സമാനമായ അനുഭവങ്ങളുമായി മല്ലിടുന്ന ആയിരക്കണക്കിന് സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലേബർ ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്പ് പറഞ്ഞു.