കോൺഗ്രസ് നേതാവും ഗ്വാളിയോർ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെയും 17 എംഎൽഎമാരെയും ‘കാണാനില്ലെ’ന്ന് റിപ്പോർട്ട്. ബിജെപിയുടെ ചാക്കിട്ടുപിടിത്ത ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് പതിനെട്ടു പേരെ കാണാതായിരിക്കുന്നത്.

കാണാതായ 17 എംഎൽഎമാരും സിന്ധ്യയെ പിന്തുണയ്ക്കുന്നവരാണെന്നാണ് വിവരം. ഇദ്ദേഹം ഏറെക്കാലമായി നേതൃത്വവുമായി അകൽച്ച സൂക്ഷിച്ചിരുന്നു. ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ സിന്ധ്യ നടത്തുന്നതായി വാർത്തകളും വന്നിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സിന്ധ്യയെയും കൂട്ടരെയും കാണാതായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബിജെപി തങ്ങളുടെ എംഎൽഎമാരെ പണം കൊടുത്ത് വശപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. അമിത് ഷായുടെ നേതൃത്വത്തിലാണ് ഈ കച്ചവടം നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.

എംഎൽഎമാരെ കാണാതായ ആദ്യഘട്ടത്തിൽ അവരെ വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിലേക്ക് മാറ്റാൻ പ്രത്യേക വിമാനം തയ്യാറാക്കിക്കൊടുത്തത് അമിത് ഷാ ആയിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.ഡൽഹി സന്ദർശനത്തിലായുരുന്ന മുഖ്യമന്ത്രി കമൽനാഥ് സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്.