ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിദേശയാത്ര നടത്തുന്ന എം പിമാരെ കുടുക്കാൻ ഹോട്ടൽമുറികളിൽ കെണി ഒരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഇതിനായി ലൈംഗിക തൊഴിലാളികളെ ഏർപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യാനാണ് ശ്രമം. സർവകക്ഷി പാർലമെന്ററി ഗ്രൂപ്പ് നടത്തിയ സന്ദർശനത്തിലാണ് ഇത്തരത്തിലൊരു സന്ദേഹം ഉയർന്നു വന്നത്. പലരും വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും, കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ മദ്യത്തിനും സെക്സിനും പലരും അടിമപ്പെടാറുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

വിഷയം ചർച്ചയായതോടെ പല എം പിമാരും ആശങ്ക അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. എംപിമാരെ കുടുക്കാനുള്ള ശ്രമങ്ങൾ തടയാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. വിഷയം സർവ്വകക്ഷിയോഗത്തിൽ ചർച്ചയായതിനു പിന്നാലെയാണിത്. എന്നാൽ, വിദേശ പര്യടനം നടത്തിയ ഒരു എംപിയുടെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തെ തുടർന്ന് ശാസിക്കേണ്ടതായി വന്നെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയുന്നു. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എംപിമാർ പാലിക്കേണ്ട ചില നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. തെറ്റായ പ്രവർത്തിയിൽ ആരെങ്കിലും ഏർപ്പെട്ടാൽ, അതിന്റെ ഫോട്ടോസ് അവർക്ക് ലഭിച്ചാൽ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ഇത് ഒഴിവാക്കാൻ എല്ലാവരും പ്രതിജ്ഞബദ്ധരായിരിക്കണം.

വിദേശപര്യടനത്തെ കുറിച്ച് ഈ മാസം പൊളിറ്റിക്കോ വെബ്‌സൈറ്റ് നടത്തിയ പഠനത്തിൽ ചില നിർണായക കണ്ടെത്തുലകളുണ്ട്. എം പിമാരിൽ ആരൊക്കെ ഇത്തരം കാര്യങ്ങൾക്ക് അടിമപ്പെടുന്നു എന്നുള്ളതും പഠനത്തിൽ വ്യക്തമാക്കുന്നു. വിദേശത്ത് ആതിധേയത്വം വഹിക്കുമ്പോൾ മറ്റ് താല്പര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ ശ്രദ്ധിക്കണം. അതേസമയം, എത്രയൊക്കെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാലും യുകെ ഗവണ്മെന്റിനെ സ്വാധീനിക്കാൻ ശത്രുരാജ്യങ്ങൾ ഏതറ്റം വരെയും പോകുമെന്നാണ് സെക്യൂരിറ്റി വിഭാഗം മേധാവി പറയുന്നത്.