ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന് നല്‍കുന്ന സോവറിന്‍ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്ന വിഷയത്തിനായി രൂപീകരിച്ച പാര്‍ലമെന്ററി കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ വേണ്ടിവന്നത് 13 മിനിറ്റ് മാത്രം. രാജകുടുംബത്തിനുള്ള ഗ്രാന്റ് ഇരട്ടിയാക്കാനുള്ള തീരുമാനമാണ് കമ്മിറ്റി എടുത്തത്. 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് ഗ്രാന്റ് വര്‍ദ്ധിപ്പിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് തുക വര്‍ദ്ധിപ്പിച്ചത്. 360 മില്യന്‍ പൗണ്ട് ഇതിനായി വേണ്ടിവരുമെന്നാണ് കരുതുന്നത്.
തീരുമാനം എടുത്തു കഴിഞ്ഞതിനാല്‍ ഉടന്‍ തന്നെ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പ്രതിനിധികള്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്. ടോമി ഷെപ്പേര്‍ഡ്, ജോര്‍ജ് കെരെവാന്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് എതിര്‍പ്പ് വ്യക്തമാക്കിക്കൊണ്ട് ഷെപ്പേര്‍ഡ് പറഞ്ഞു. സോവറിന്‍ ഗ്രാന്റിന്റെ പേരില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനത്തിനാണ് ഫണ്ട് അനുവദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വെസ്റ്റ് മിന്‍സ്റ്റര്‍ കൊട്ടാരം മോടിപിടിപ്പിക്കുന്നതിനായി എംപിമാര്‍ക്ക് ശമ്പളം കൂട്ടി നല്‍കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. അടുത്തയാഴ്ച ഇക്കാര്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എസ്എന്‍പി അംഗങ്ങളുടെ വിയോജിപ്പ് വിഷയമാകും. ഇത് ഫണ്ട് അനുവദിക്കുന്നതില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വഴിവെക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.