വലിയ ദുരന്തത്തിന്റെ സൂചന നൽകുന്നതാണ് ന്യൂജഴ്‌സി ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രൽ എന്ന ശാസ്ത്രസംഘടന‌‌ നടത്തിയ പഠനം. ഇതിൽ ഇന്ത്യയെ ഭീതിയിലാഴ്ത്തുന്ന കാര്യങ്ങളേറെയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2050 ഓടെ ഏറെക്കുറെ ‘തുടച്ചുമാറ്റപ്പെടുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നതാണ് കാരണം.

മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ മൂന്നിരട്ടി ആളുകളെ സമുദ്രനിരപ്പ് ഉയരുന്നതു ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ, ഉപഗ്രഹങ്ങളുപയോഗിച്ചുള്ള പഠനം വഴി സമുദ്രനിരപ്പിൽ‌നിന്നുള്ള ഉയരം കണക്കാക്കാനുള്ള പുതിയ മാർഗങ്ങൾ കൂടുതൽ കൃത്യമാണെന്നും പറയുന്നുണ്ട്.

പുതിയ പഠനമനുസരിച്ച് ഏകദേശം 150 ദശലക്ഷം ആളുകൾ ഇപ്പോൾ താമസിക്കുന്ന ഭൂപ്രദേശം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വേലിയേറ്റപരിധിയിലാകും. മുംബൈ അങ്ങനെയൊരു അപകടത്തിന്റെ സാധ്യതയിലാണ്. ‘പൗരന്മാരെ മാറ്റി താമസിപ്പിക്കാൻ രാജ്യങ്ങൾ തയാറെടുപ്പു തുടങ്ങണമെന്നാണ് പഠനം മുന്നറിയിപ്പു നൽകുന്നത്.’ – ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ പ്രതിനിധി ദിനാ ലോനെസ്കോ പറഞ്ഞു. ‘ഞങ്ങൾ അപായമുന്നറിയിപ്പ് മുഴക്കാൻ ശ്രമിക്കുകയാണ്. അപകടം വരുന്നുവെന്നു നമുക്കറിയാം’ ലോനെസ്കോ കൂട്ടിച്ചേർത്തു.