മീററ്റ് : മതഗ്രന്ഥങ്ങള്‍ കണ്ണിനേക്കാള്‍ മനസ്സുകൊണ്ട് വായിക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കില്‍ ഏഴുവയസ്സുകാരി റിഡാ സെഹ്‌റയോട് ചോദിച്ചുനോക്കൂ. ഇസ്‌ളാമിക മത സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന അന്ധയായ ഈ മിടുക്കി ഭഗവത്ഗീത പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കിയിരിക്കുകയാണ്. കൈകള്‍ കൂപ്പി ഒരു തെറ്റുപോലും വരുത്താതെ ശ്‌ളോകങ്ങള്‍ പെണ്‍കുട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ പോലും ചൊല്ലിത്തീര്‍ക്കും.
80 ശതമാനം അന്ധതയുമായി ജനിച്ച മീററ്റിലെ റെസിഡന്‍ഷ്യല്‍ ബ്‌ളൈന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഗീത കണ്ടിട്ടേയില്ല എന്ന് മാത്രമല്ല ബ്രെയ്‌ലി ലിപി വായിക്കാന്‍ പോലും തുടങ്ങിയിട്ടില്ല. എല്ലാ വരികളും മനസ്സിലേക്ക് ഉറപ്പിക്കാന്‍ റിഡയെ സഹായിച്ചത് സ്‌കൂളിലെ അധ്യാപകനാണ്. എല്ലാം മനസ്സില്‍ നിന്നും ഓര്‍ത്തെടുത്ത് കൂളായി മനോഹരമായി ചൊല്ലി കേള്‍പ്പിക്കുകയും ചെയ്യുന്നു.

സെഹ്‌റ ഏതു ദൈവത്തെ സ്തുതിക്കുന്നു എന്നതല്ല വിഷയം മുന്നില്‍ തുറന്ന് വെച്ചാല്‍ പോലും കാണാന്‍ കഴിയില്ലെന്നതാണ്. പ്രാര്‍ത്ഥിക്കാന്‍ തനിക്കിഷ്ടമാണ്. അത് ഖുറാനാണോ ഗീതയാണോ എന്നത് വിഷയമല്ലെന്നും മുന്നില്‍ തുറന്നു വെച്ചാല്‍ പോലും തനിക്ക് കാണാനാകില്ലെന്നും ഈ മൂന്നാം ക്‌ളാസ്സുകാരി പറയുന്നു. അന്ധതയുള്ളവര്‍ക്കുള്ള മീററ്റിലെ ജാഗൃതി വിഹാറിലെ ബ്രിജ് മോഹന്‍ സ്‌കൂളിലാണ് റിഡ പഠിക്കുന്നത്. ലോഹിയാ നഗറിലാണ് മാതാപിതാക്കളും സഹോദരങ്ങളും വിശേഷദിവസങ്ങളില്‍ മാത്രമാണ് വീട്ടില്‍ പോകാറ്.

മൂന്ന് വയസ്സുള്ളപ്പോള്‍ പിതാവ് സെഹ്‌റയെ ഈ സ്‌കൂളില്‍ ചേര്‍ത്തതാണ്. 2015 ല്‍ നഗരത്തിലെ കുട്ടികള്‍ക്കായി ഗീതാ മത്സരം നടത്തിയപ്പോള്‍ എന്തു കൊണ്ട് തന്റെ കുട്ടികള്‍ക്കും പങ്കെടുത്തുകൂടാ എന്ന പ്രിന്‍സിപ്പല്‍ പ്രവീണ്‍ ശര്‍മ്മയുടെ ചിന്തയില്‍ നിന്നുമാണ് ഗീതാപാരായണം സെഹ്‌റ പരിശീലിച്ചു തുടങ്ങിയത്. ആദ്യം താന്‍ ചില പണ്ഡിതരില്‍ നിന്നും ഗീത എങ്ങിനെ പാരായണം ചെയ്യണമെന്ന് പഠിച്ചെന്നും അതിന് ശേഷം അക്കാര്യം തന്റെ കുട്ടികളെ പഠിപ്പിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കുന്ന കൂട്ടത്തിലായിരുന്നു സെഹ്‌റയെന്നും ശര്‍മ്മ പറഞ്ഞു.