ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് കാലത്ത് ലോകമെങ്ങും നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ത്യാഗനിർഭരമായ സേവനത്തിൻെറ മഹത്വം വാഴ്ത്തപ്പെട്ടപ്പോൾ, അതിന് അപവാദമായി ചെസ്റ്റർ ഹോസ്പിറ്റലിലെ കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു നേഴ്സിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. എട്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നും ഒമ്പത് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സംശയിച്ചാണ് അറസ്റ്റ്.

ഇതിനു മുൻപേ 2018 ലും 2019 ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാതശിശു യൂണിറ്റിൽ നടന്ന അസ്വഭാവിക മരണങ്ങളുടെ പേരിൽ നേഴ്സ് ലൂസി ലെറ്റ്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. 2015 നും 2016 നും ഇടയിൽ നടന്ന 17 ശിശുമരണങ്ങളിൽ പോലീസിൻറെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിലെ ദുരൂഹത നീക്കാനും സത്യം പുറത്തുകൊണ്ട് വരുവാനുമായി അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്ന് ചെസ്റ്റർ ഹോസ്പിറ്റലിൻെറ വക്താവ് വ്യക്തമാക്കിയിരുന്നു.

മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാൻ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്ന് അന്വേഷണ മേധാവി പോൾ ഹ്യൂസ് പറഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോടൊപ്പം ഉണ്ടെന്നും അന്വേക്ഷണത്തിൻെറ പുരോഗതി കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കളെ യഥാസമയം അറിയിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയേറെ മാധ്യമ ശ്രദ്ധ നേടിയ ദാരുണ സംഭവങ്ങളെക്കുറിച്ചുള്ള ദുരൂഹത ഉടനെ വെളിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും.