അഫ്ഗാനിൽ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദി നജീബ് മലപ്പുറം പൊന്മള സ്വദേശിയെന്ന് റിപ്പോർട്ട്. ജെഎൻയു യൂണിവേഴ്‌സിറ്റിയിൽ വെച്ച് കാണാതായ നജീബുമായി ഈ നജീബിന് ബന്ധമില്ലെന്നും തെളിഞ്ഞു. നേരത്തെ ജെഎൻയുവിൽ നിന്നും കാണാതായ നജീബാണ് കൊല്ലപ്പെട്ടയാൾ എന്ന് സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം ഉണ്ടായിരുന്നു.

അതേസമയം, യുഎഇയിൽ പഠിച്ചു വളർന്ന പൊന്മള സ്വദേശിയാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. വെല്ലൂർ കോളജിൽ എംടെക് വിദ്യാർത്ഥിയായിരുന്നു കാണാതാകുമ്പോൾ നജീബ്. അന്ന് 23 വയസ്സായിരുന്നുവെന്ന് പോലീസിൽ പരാതി നൽകിയ ഉമ്മ പറയുന്നു. 5 വർഷം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്.

യുഎയിൽ പഠിച്ചു വളർന്ന നജീബ് സുഹൃത്തുക്കളെ കാണാൻ എന്ന വ്യാജേനയാണ് ഇറാഖിലേക്ക് പോയത്. മകനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി വീട്ടിലേക്ക് വിളിച്ച നജീബ്, താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്തിൽ എത്തിയെന്നും, സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്‌റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞിരുന്നു. പിന്നീട്, ടെലിഗ്രാം വഴിയായിരുന്നു നജീബ് കുടുംബവുമായി ബന്ധപ്പെട്ടത്.

താൻ അബൂ ബാസിർ എന്ന പുതിയ പേര് സ്വീകരിച്ചെന്ന് ടെലഗ്രാമിലൂടെ നജീബ് കുടുംബത്തെ അറിയിച്ചു. കൂടാതെ ഉമ്മയെയും വീട്ടുകാരെയും ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഞങ്ങൾ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിച്ചാൽ മതിയെന്നായിരുന്നു നജീബിനോട് ഉമ്മ പറഞ്ഞത്.