ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

എൻഎച്ച് എസിന്റെ കാത്തിരിപ്പു സമയം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താൻ ഗവൺമെൻറ് സ്വകാര്യ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. 2022 ജനുവരിയിൽ പ്രൈവറ്റ് മേഖലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ തീരുമാനമായതിന് ശേഷവും 3 ലക്ഷം രോഗികൾക്ക് ആവശ്യമായ ചികിത്സകൾ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചികിത്സയ്ക്കായി സ്വന്തം ചിലവിൽ സ്വകാര്യമേഖലയെ ആശ്രയിക്കുന്നവർക്ക് മാത്രം സേവനം ലഭ്യമാകുന്ന സാഹചര്യം നീതീകരിക്കാൻ പറ്റില്ലെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു.

എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാൻ സാധിച്ചതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടു. എന്നാൽ സ്വകാര്യ മേഖലയിൽ പണം മുടക്കാൻ സാധിക്കുന്നവർക്ക് മാത്രം ചികിത്സ കിട്ടുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുകയാണെന്ന് ലേബർ ഷാഡോ ഹെൽത്ത് സെക്യൂരിറ്റി വെസ് സ്ട്രീറ്റിംഗ് ഗവൺമെന്റിനെതിരെ ആഞ്ഞടിച്ചു.

2023 -മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 7.33 മില്യൺ ജനങ്ങളാണ് പലവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് . നിലവിൽ ഒരു ബ്രിട്ടീഷ് പൗരന്റെ ചികിത്സ ലഭിക്കുന്നതിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 14 ആഴ്ചയായിരിക്കുന്നു. എന്നാൽ കോവിഡിന് മുമ്പുള്ള ശരാശരി കാത്തിരിപ്പ് സമയം 7 ആഴ്ചയിൽ താഴെ മാത്രമായിരുന്നു. രോഗികൾ വേദന കടിച്ചമർത്തി വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും കാത്തിരിക്കേണ്ടതായി വരുന്ന നീതീകരിക്കാനാവാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. പലപ്പോഴും ഒന്നു രണ്ടു മാസം കാത്തിരുന്നതിന് ശേഷം അവസാന നിമിഷം അപ്പോയിൻമെന്റുകൾ ക്യാൻസൽ ആകുന്ന അവസ്ഥ ഒട്ടുമിക്ക യുകെ മലയാളികളും അഭിമുഖീകരിച്ചിട്ടുണ്ട്.