കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെതിരായ പോക്‌സോ കേസ്‌ പരാതി പിന്‍വലിക്കാന്‍ അമ്പതു ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതിനു പിന്നാലെയാണ്‌, റോയിക്കായി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രംഗത്തെത്തിയത്‌.

ഓഫീസില്‍ അഭിഭാഷകനെത്തി പണം വാഗ്‌ദാനം ചെയ്‌തതിന്റെ സി.സി. ടിവി വീഡിയോ ദൃശ്യങ്ങള്‍ പക്കലുണ്ട്‌. ഇവ പുറത്തുവിടാന്‍ തയാറാണ്‌. അഞ്‌ജലിയുമായി അടുപ്പമുള്ളയാള്‍ ഇന്നലെ രാവിലെ തന്നോടു കേസ്‌ സാമ്പത്തികമായി സെറ്റില്‍ ചെയ്‌തു കൂടെ എന്നു ചോദിച്ചിരുന്നു. തനിക്കു പ്രതികളുടെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു.

കേസിലെ കൂട്ടുപ്രതി അഞ്‌ജലി റീമ ദേവ്‌ പെണ്‍കുട്ടികളെ ഹോട്ടലില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയും ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്‌തെന്നു സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്‌.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണു കുരുക്കിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്‌. കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.