ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയതായി ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം താമസ സൗകര്യം ഉറപ്പു നൽകാനാവില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി . ഇതുമൂലം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സ്വന്തമായി താമസ്‌ഥലം കണ്ടത്തേണ്ടി വന്നിരിക്കുകയാണ് . ഈ വർഷം യൂണിവേഴ്സിറ്റി പതിവിലും കൂടുതൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തതിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു സാഹചര്യം ഉടലെടുത്തത്. അതേസമയം ഗ്ലാസ്‌ഗോയിലെ വാടക വീടുകളുടെ ലഭ്യതയിൽ ഉണ്ടായ ക്രമാതീതമായ കുറവാണ് ഈ സാഹചര്യത്തിന് കാരണമെന്ന് സർവ്വകലാശാല ആരോപിച്ചു .

എന്നാൽ കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിദ്യാർത്ഥി പ്രതിനിധി കൗൺസിൽ (എസ് ആർ സി) ആരോപിച്ചു . ഗ്ലാസ്‌ഗോയിലെ വാടക വീടുകളുടെ ആവശ്യം ക്രമാതീതമായി വർദ്ധിച്ചതിന്റെ ഫലമായി 2022 ലേക്ക് വിദ്യാർഥികളെ സ്വീകരിക്കുന്നതിൻെറ എണ്ണം പരിമിതപ്പെടുത്തണമെന്ന് എസ് ആർ സി സർവകലാശാലയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. താമസസൗകര്യം ലഭിക്കാത്തത് മൂലം ചില വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയിലേക്ക് വരാൻ ദിവസേന ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തനിക്ക് എന്നും അഞ്ച് മണിക്കൂർ ദൂരം യാത്ര ചെയ്യാൻ കഴിയില്ല എന്ന ആശങ്ക പുതിയതായി ചേർന്ന ഒരു വിദ്യാർത്ഥി പങ്കുവെച്ചു. തങ്ങളുടെ ഹോസ്റ്റൽ മുറികളുടെ എണ്ണം 25% വർദ്ധിപ്പിച്ചതായി സർവ്വകലാശാല അവകാശപ്പെടുന്നുണ്ടെങ്കിലും ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഇതുവരെ താമസസൗകര്യം ലഭിച്ചിട്ടില്ല . താമസ സൗകര്യങ്ങളുടെ അഭാവം മൂലം സർവ്വകലാശാലയിൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള പലരും മറ്റു സർവ്വകലാശാലയിലേയ്ക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്.