ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരത്തിലാണ്. സമരത്തിൻറെ ബാക്കിപത്രമായി പ്രതിഷേധവും അരങ്ങേറുന്നുണ്ട്. പല ആവശ്യ സർവീസുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കി നിയമനിർമാണം നടത്താൻ സർക്കാർ പദ്ധതി ഇടുന്നതിന്റെ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതു കൂടാതെ പ്രതിഷേധങ്ങളെ നേരിടാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറാൻ സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്.

റോഡുകൾ തടയുക, സ്ലോ മാർച്ച് തുടങ്ങിയ സമരമുറകൾ ഉപയോഗിക്കുന്ന പ്രതിഷേധ രീതികളെ ഒരു പരിധിവരെ തടയിടാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്നത് വഴി സാധിക്കും എന്നാണ് ഭരണകൂടം നിലയിരുത്തുന്നത്. എന്നാൽ പോലീസിന് കൂടുതൽ അധികാരം കൈമാറുന്ന നിർദ്ദേശം പ്രതിഷേധിക്കുന്നവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനയായ ലിബർട്ടി പറഞ്ഞു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രതിഷേധക്കാരെ പിടിച്ചുകെട്ടാൻ തയ്യാറാക്കുന്ന ബിൽ അന്തിമമായി പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതായുണ്ട്. പരിസ്ഥിതി സംഘടനയായ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ, ഇൻസുലേറ്റ് ബ്രിട്ടൻ, എക്സിറ്റിൻക്ഷൻ റിബലിയൻ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന വിമർശനം ശക്തമാണ്. ഇതിനൊപ്പം തന്നെ സമരമുഖത്തുള്ള വിവിധ യൂണിയനുകളുടെ പ്രതിഷേധ പ്രകടനങ്ങളെയും ഒരു പരിധിവരെ തടയാൻ പുതിയ നിയമത്തിലൂടെ സർക്കാരിന് സാധിക്കും.

പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിൻറെ അടിസ്ഥാന തത്വമാണെന്ന് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ സാധാരണ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ ഒരു ചെറു ന്യൂനപക്ഷം പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.