ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ കുട്ടികളുടെയിടയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആശുപത്രിയിലെത്തുന്നതില്‍ കൂടുതല്‍. നിലവിലിവര്‍ക്ക് വാക്‌സീന്‍ പ്രായോഗികമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ ഏതാണ് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോള്‍ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കോവിഡ് ടെസ്റ്റുകളുടെ കുറവും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

നിലവില്‍ ഹോം കൊറോണ വൈറസ് കിറ്റുകളുടെ വിതരണക്ഷാമം വന്‍ പ്രതിസന്ധിയിലാണ് യുഎസില്‍. ജനുവരി വരെ കിറ്റുകളുടെ ക്ഷാമം തുടരുമെന്നും വിതരണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പകര്‍ച്ചവ്യാധി നിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി അറിയിച്ചിരിക്കുന്നത്.

ശൈത്യകാലത്ത് യുഎസില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.