പ്രസവിച്ച ഉടൻ നവജാതശിശുവിനെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ 16 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ കാമുകനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു .

മുംബൈ വിരാർ വെസ്റ്റ് പ്രദേശത്താണ് സംഭവം . അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വീട്ടുകാരിൽ നിന്ന് ഗർഭം മറച്ച് വച്ച പെൺകുട്ടി ശുചിമുറിയിൽ വച്ചാണ് പ്രവസിച്ചത് . തുടർന്ന് വീടിന്റെ രണ്ടാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു .

കെട്ടിടത്തിന്റെ ഓരത്തായി കുഞ്ഞിനെ കണ്ട പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിച്ചത് . തുടർന്ന് പോലീസെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് 12.30 ഓടെ മരണപ്പെടുകയായിരുന്നു.

സംശയത്തെ തുടർന്ന് സമീപത്തെ പല വീടുകളുടെയും ടോയ്‌ലറ്റുകളും പോലീസ് പരിശോധിച്ചതായി വിരാർ പോലീസ് ഡിറ്റക്ഷൻ ടീം പറഞ്ഞു . സംഭവം നടന്ന റെസിഡൻഷ്യൽ സൊസൈറ്റിയിൽ മൂന്ന് ഗർഭിണികളാണ് ഉണ്ടായിരുന്നത്.

എന്നാൽ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പുറത്ത് നിന്ന് ആരും സംശയിക്കത്തക്ക രീതിയിൽ കോളനിയിൽ എത്തിയതായി കണ്ടെത്താനായില്ല . തുടർന്ന് കോളനിയിൽ നിന്നുള്ള ആരോ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ സംശയിച്ചു.

അന്വേഷണത്തിൽ പതിനാറുകാരിയുടെ വീടിലെ ശുചിമുറിയിലും , ജനൽ ഗ്രില്ലിലും രക്തക്കറകൾ കണ്ടെത്തി . ചോദ്യം ചെയ്തപ്പോൾ സംഭവം നിഷേധിച്ച പെൺകുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് നിജസ്ഥിതി പുറത്ത് വന്നത്.