ഭാര്യയെ വധിക്കാൻ ശ്രമിച്ച യുകെ മലയാളിക്ക് ഇരുപത് മാസം തടവ് വിധിച്ച് കോടതി. ഡോണി വര്‍ഗീസ് എന്ന 37കാരനാണ് ഭാര്യയെ രണ്ടു തവണ കൊല്ലാന്‍ ശ്രമം നടത്തിയത്. രണ്ട് പ്രാവശ്യമാണ് ഭാര്യക്ക് നേരെ ഡോണി വധശ്രമം നടത്തിയത്. ഡോണിയുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായപ്പോള്‍ സഹോദരനുമായി വിവാഹമോചനത്തെ കുറിച്ച് വീഡിയോ കോളില്‍ സംസാരിക്കവേയാണ് ആദ്യ ശ്രമം നടന്നത്. ഇതു കേട്ടു വന്ന ഡോണി ‘നീ കണ്ടോ നിന്റെ സഹോദരിയെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ എന്ന് അതേ വീഡിയോ കോളില്‍ സഹോദരനോട് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.

പത്തു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ഡോണിയ്ക്കും ഭാര്യയ്ക്കും രണ്ടു മക്കളും ഉണ്ട്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ മുറുകിയതോടെ രണ്ടു ദിവസങ്ങളിലായാണ് കൊലപാതക ശ്രമം നടത്തിയത്. മെയ് 14ന് നടന്ന ഒരു സംഭവത്തില്‍ ഡോണി ഒരു കുപ്പിയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അന്ന് വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെടുകയും ഒളിച്ചു നിന്നുമാണ് ജീവന്‍ കാത്തത്. അതിനു തൊട്ടു തലേദിവസം മെയ് 13ന്, ഭാര്യയ്ക്ക് സുഹൃത്തുക്കള്‍ ഉള്ളത് ഇഷ്ടപ്പെടാത്തതിനെ ചൊല്ലി നടന്ന വാഗ്വാദത്തിനൊടുവില്‍ ഒരു കടയില്‍ വച്ചാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്.

തലേദിവസം ഫ്‌ളാറ്റിലുള്ളവരുമായി ഭാര്യ സംസാരിക്കുന്നത് കണ്ട ഡോണി ഇക്കാര്യം ചോദിക്കുകയും കടയിലേക്ക് പോകുവാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തര്‍ക്കിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഷോപ്പില്‍ വച്ച് ആക്രമിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ ഭാര്യ തൊട്ടടുത്ത ദിവസം വിവാഹമോചനത്തെ കുറിച്ച് കുടുംബാംഗങ്ങളോട് സൂചിപ്പിക്കവേ വീണ്ടും കൊലപാതക ശ്രമം അരങ്ങേറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങളും ആക്രമണവും എല്ലാം ഏറെ ഭയത്തോടെ സഹോദരനോട് തുറന്നു പറയവേ അതു കേട്ടു മുറിയിലേക്ക് കടന്നു വരികയായിരുന്നു ഡോണി.

സൂം വീഡിയോ കോളില്‍ വീട്ടുകാര്‍ എല്ലാം കണ്ടു നില്‍ക്കവേയാണ് ഡോണി പിന്നില്‍ നിന്ന് വരികയും ഭാര്യയെ കൊല്ലാന്‍ ഒരുങ്ങുകയും ചെയ്തത്. തുടര്‍ന്ന് ‘നീ കണ്ടോ നിന്റെ സഹോദരിയെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ എന്ന് പറഞ്ഞു കൊണ്ട് ഭാര്യയുടെ അടിച്ചു വീഴ്ത്ത് ദേഹത്ത് കയറിയിരുന്ന് വീണ്ടും വീണ്ടും മുഖത്ത് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ആയിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്നായിരുന്നു അപ്പോള്‍ ഡോണിയുടെ ഭാര്യ വിചാരിച്ചിരുന്നത്. അതേ സമയം ഇതെല്ലാം വീഡിയോ കോളില്‍ കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ നിലവിളിക്കുകയായിരുന്നു സഹോദരന്‍.

അയാളില്‍ നിന്നും വീടിനു പുറത്തേക്ക് രക്ഷപ്പെട്ടോടിയ ഭാര്യ ഒളിച്ചു നില്‍ക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഡോണിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിച്ച ഡോണിയെ വീഡിയോ കോളിലെ ദൃശ്യങ്ങള്‍ തെളിവായി കാണിച്ചപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ രണ്ടു മക്കളെ ഓര്‍ത്തും ഏതെങ്കിലും ഒരു നിമിഷം സംഭവിച്ച തെറ്റിദ്ധാരണ മൂലവും ഭര്‍ത്താവ് ചെയ്ത കുറ്റം ക്ഷമിക്കുവാന്‍ താന്‍ തയ്യാറാണെന്നു ഭാര്യ കോടതിയെ അറിയിക്കുകയും ചെയ്തു.

എങ്കിലും ഭാര്യയുടെ നിലപാട് കണക്കിലെടുക്കുമ്പോഴും അയാള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ആദ്യം ഭാര്യയെ കുറ്റക്കാരിയാക്കാനായിരുന്നു ഡോണി നിലപാട് എടുത്തത്. അതുകൊണ്ടു തന്നെ ഇനിയും ഇയാള്‍ ഗാര്‍ഹിക പീഡനങ്ങളില്‍ ഏര്‍പ്പെടാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന് പ്രോബേഷന്‍ സര്‍വ്വീസ് കണ്ടെത്തി. ആ റിപ്പോര്‍ട്ട് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഉണ്ടെന്നും മതവിശ്വാസത്തിലൂടെ തനിക്ക് മാറ്റം വന്നുവെന്നും മാത്രമല്ല, ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തനിക്ക് മനസിലായെന്നും ഡോണി കോടതിയെ അറിയിച്ചു. ടാക്‌സി ഡ്രൈവറാകും മുമ്പ് ഒരു ബിസിനസ് കോഴ്‌സ് പഠിച്ച ഡോണിയുടെ തൊഴില്‍ വൈദഗ്ധ്യവും കോടതി വിലയിരുത്തി. തുടര്‍ന്ന് 20 മാസത്തെ തടവാണ് ജഡ്ജി വിധിച്ചത്.