ന്യൂസ് ഡെസ്ക്, മലയാളം യുകെ

2020 മാർച്ച് 23 പെട്ടെന്ന് യുകെയിലുള്ളവർ മറക്കില്ല. ഇന്നേക്ക് നാല് വർഷം മുമ്പ് ഈ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്ത് ആദ്യമായി കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും പഠനം ഓൺലൈൻ മാധ്യമങ്ങളിലൂടെയുമായി . മിക്കവാറും ഓഫീസ് ജോലികൾ വർക്ക് ഫ്രം ഹോം ആയി മാറ്റപ്പെട്ടു.

യുകെ കോവിഡിനെ നേരിട്ടതിനെയും ലോക് ഡൗണിനെയും കുറിച്ച് രാജ്യത്ത് വിപുലമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ആരോഗ്യ മേഖലയിലുള്ളവരുടെ മുന്നിൽ ഉയർന്നു വന്നിരിക്കുന്ന ചോദ്യം മറ്റൊന്നാണ്. ഇപ്പോൾ രാജ്യത്ത് ഒരു പുതിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അത് നേരിടാൻ രാജ്യം സജ്ജമാണോ? വീണ്ടും രാജ്യം ലോക്ഡൗണിനെ അഭിമുഖീകരിക്കേണ്ടതായി വരുമോ?

ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന ദുരന്തം എന്ന രീതിയിലാണ് കോവിഡിനെ പലരും നോക്കി കാണുന്നത്. ആഗോളതലത്തിൽ 6 ദശലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതിന് സമാനമായി ലോകം ഒരു മഹാമാരിയെ അഭിമുഖീകരിച്ചത് 4 പതിറ്റാണ്ട് മുമ്പായിരുന്നു. അന്ന് ലോകത്തെ വിറപ്പിച്ചത് എച്ച്ഐവി മൂലമുണ്ടായ എയ്ഡ്സ് രോഗമായിരുന്നു. 36 ദശലക്ഷം ആളുകളാണ് അന്ന് ഈ രോഗം മൂലം കൊല്ലപ്പെട്ടത്. 1968 ലെ ഹോങ്കോംഗ് ഫ്ലൂ ബാധിച്ച് ഏകദേശം ഒരു ദശലക്ഷം പേരും 1918 ലെ സ്പാനിഷ് ഫ്ലൂ 50 ദശലക്ഷം പേരുടെയും മരണത്തിന് കാരണമായി.

ഇടവേളകളിൽ മനുഷ്യന് ഭീഷണിയായി വരുന്ന മഹാമാരി ഒരു ദുരന്തമായി നമ്മുടെ മുന്നിലുണ്ട് എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അത് രണ്ടു വർഷം കഴിഞ്ഞാവാം അതുമല്ലെങ്കിൽ 20 വർഷത്തിനു ശേഷമാകാം. പ്രവചനാതീതമായ കാല പരിഗണനയിൽ നമ്മൾ ജാഗ്രതയോടെ തയ്യാറെടുപ്പുകളോടെ കഴിയേണ്ടിയിരിക്കുന്നു. ഗവൺമെൻ്റും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉയർന്നുവരുന്ന വൈറസിനെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും കൂടുതൽ അറിയുന്നതുവരെ ഇനി ഒരു ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്നാണ് ലീഡ്‌സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസർ സ്റ്റീഫൻ ഗ്രിഫിൻ പറഞ്ഞത് .

അടുത്ത മഹാമാരിയുടെ കാലൊച്ചകളിൽ ഏറ്റവും കൂടുതൽ ജാഗരൂകരാകേണ്ടത് നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ മഹാമാരിയുടെ സമയത്ത് എല്ലാവരും വർക്ക് ഫ്രം ഹോമിന്റെ സുരക്ഷയിലായിരുന്നപ്പോൾ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർ ആണ് കൊറോണ വൈറസിനെതിരെ മുഖാമുഖം നിന്ന് യുദ്ധം ചെയ്തത്.