ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാർക്ക് ഗർഭം അലസുന്ന സാഹചര്യം ഉണ്ടായാൽ ശമ്പളത്തോടെ അവധി അനുവദിക്കും. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ചകളിൽ ഗർഭം അലസുന്ന സ്ത്രീകൾക്ക് 10 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും പങ്കാളികൾക്ക് 5 ദിവസത്തെ അവധിയും ആണ് ലഭിക്കുക. 6 മാസത്തിന് ശേഷം ഗർഭം അലസുന്ന ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ പ്രസവാ അവധി നൽകും.

ഇംഗ്ലണ്ടിന് സമാനമായ അവധി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എൻഎച്ച്എസ് വെയിൽസും വ്യക്തമാക്കിയിട്ടുണ്ട്. 24 ആഴ്ചയ്ക്ക് മുൻപ് ഗർഭം അലസുന്ന യുകെയിലെ ജീവനക്കാർക്ക് പ്രസവാവധിയ്ക്ക് നിയമപരമായി അവകാശമില്ല. എന്നിരുന്നാലും ടെസ്കോ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ അവധിയുടെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് .


യുകെയിൽ നാലിലൊന്ന് പേരുടെ ഗർഭം അലസുന്നതായി ആണ് ഏകദേശ കണക്കുകൾ. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് അവധി നൽകാനുള്ള തീരുമാനം ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയിൽ നടത്തിയ ഒരു സർവേയിൽ ഗർഭധാരണമോ, ഗർഭ അലസലോ അനുഭവപ്പെട്ട ജീവനക്കാരിൽ പലരും തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് മോശം പ്രതികരണം കാരണം ജോലി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ നഷ്ടം വളരെ ആഘാതം ഉണ്ടാക്കുന്നതാണെന്നും വർഷം തോറും നൂറുകണക്കിന് എൻ എച്ച് എസ് ജീവനക്കാർ ഇത് അനുഭവിക്കുന്നുണ്ടെന്നും എൻഎച്ച് എസ് ഇംഗ്ലണ്ടിലെ എഡ്യൂക്കേഷൻ ഓഫീസർ ഡോക്ടർ നവീന ഇവാൻസ് പറഞ്ഞു.

യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എൻഎച്ച്എസ്സിന്റെ പുതിയ നയം ഒട്ടേറെ മലയാളികൾക്ക് പ്രയോജനം ചെയ്യും. നമ്മുടെ മിടുക്കരായ എൻഎച്ച്എസ് ജീവനക്കാർ ആവശ്യമുള്ളപ്പോൾ നമ്മളെ പരിപാലിക്കുന്നവരാണെന്നും ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന പോലുള്ള ദുരന്തത്തിൽ അവരെ പിന്തുണയ്ക്കുന്നത് നല്ല ഒരു ചുവട് വയ്പാണെന്നും വിമൻസ് ഹെൽത്ത് സെക്രട്ടറി മന്ത്രി മറിയ കേൾഫീൽഡ് പറഞ്ഞു.