ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ ഉള്ള കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. ഒരു പെരുമാറ്റ വൈകല്യമായാണ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (എ ഡി എച്ച് ഡി ) കണക്കാക്കപ്പെടുന്നത്. എ ഡി എച്ച് ഡി ഉള്ളവർക്ക് ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന് മാത്രമല്ല പലപ്പോഴും അവർ അസ്വസ്ഥരാകുന്നതായും കാണപ്പെടുന്നു.

എ ഡി എച്ച് ഡി യുടെ ലക്ഷണങ്ങൾ ഉള്ളവർക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വൈകല്യമുള്ളവരുടെ ചികിത്സയെ കുറിച്ച് ഒരു പ്രധാനപ്പെട്ട അവലോകനത്തിനായി എൻഎച്ച്എസ് തയ്യാറെടുക്കുകയാണ്. രോഗനിർണ്ണയത്തിനും രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനുമായി വളരെ നാൾ കാത്തിരിക്കേണ്ടി വരുന്നതായുള്ള പരാതികൾ ഇത്തരം രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ചാരിറ്റി ഗ്രൂപ്പുകൾ ശക്തമായി ഉയർത്തുന്നുണ്ട്.


ഇതിനിടെ ഇത്തരം പ്രശ്നമുള്ളവരെ പ്രൈവറ്റ് ചികിത്സകർ ചൂഷണം ചെയ്യുന്നതായുള്ള ആരോപണങ്ങളും ശക്തമാണ്. ഓൺലൈനിൽ കൂടി രോഗികളെ ചികിത്സിക്കുകയും പാർശ്വഫലങ്ങളുള്ള ശക്തിയേറിയ മരുന്നുകൾ നൽകുന്നതായുമുള്ള പരാതികൾ പല പ്രൈവറ്റ് ക്ലിനിക്കുകൾക്കെതിരെ ഉയർന്നുവന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.