ലണ്ടന്‍: രോഗികള്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് കാര്‍ പാര്‍ക്കിംഗിന് ഈടാക്കി വരുന്ന തുകയിലൂടെ എന്‍എച്ച്എസ് ആശുപത്രികള്‍ സമ്പാദിച്ചത് കോടികള്‍. 2016-17 വര്‍ഷം 174 ദശലക്ഷം പൗണ്ടാണ് ആശുപത്രികള്‍ക്ക് ഈയിനത്തില്‍ ലഭിച്ചത്. ഇംഗ്ലണ്ടിലെ 111 ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. ഇവയില്‍ മൂന്നിലൊന്ന് ട്രസ്റ്റുകളും വര്‍ഷം ഒ മില്യനില്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടെന്നും കണ്ടെത്തി.

രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ഈ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് ചില ട്രസ്റ്റുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളും പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രോഗത്തിന് നികുതിയീടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. ഈ സമ്പ്രദായം തന്നെ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ലേബര്‍ പ്രഖ്യാപിച്ചു.

സങ്കീര്‍ണ്ണമായ പാര്‍ക്കിംഗ് ഫീസ് സമ്പ്രദായത്തെ സര്‍ക്കാര്‍ അപലപിക്കുന്നുണ്ടെങ്കിലും അവ പ്രാദേശിക എന്‍എച്ച്എസ് ട്രസ്റ്റുകളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറയുന്നത്. സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും ആശുപത്രികളിലെ പാര്‍ക്കിംഗ് സൗജന്യമാണ്.