ലണ്ടന്‍: ജിപിമാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി എന്‍എച്ച്എസ്. വിദേശത്തു നിന്ന് ജിപിമാരെ നിയമിക്കാനാണ് പദ്ധതി. ഇതിനായി 100 മില്യന്‍ പൗണ്ട് വകയിരുത്തി. നഴ്സുമാര്‍, തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ അനുബന്ധ ജീവനക്കാരെയും ഇതേ രീതിയില്‍ റിക്രൂട്ട് ചെയ്യുമെന്നാണ് വിവരം. അന്താരാഷ്ട്ര തലത്തില്‍ വിജ്ഞാപനമിറക്കിക്കൊണ്ട് നിയമനം നടത്താനാണ് നീക്കം. 2020ഓടെ 5000 ജിപിമാരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള ഈ നീക്കത്തിലൂടെ 3000ത്തോളം വിദേശ ഡോക്ടര്‍മാരെ നിയമിക്കും. സ്വന്തമായി ജിപിമാരെ പരിശീലിപ്പിച്ച് നിയമിക്കുന്ന രീതി പിന്തുടരാന്‍ തന്നെയാണ് എന്‍എച്ച്എസ് തീരുമാനം.

എന്‍എച്ച്എസിനു മേലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതെന്ന് എന്‍എച്ച്എസ് നേതൃത്വം അറിയിച്ചു. 2020ഓടെ ജിപി സര്‍വീസുകള്‍ക്കായി 2.4 ബില്യന്‍ പൗണ്ട് വകയിരുത്താന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. വിദേശത്തുനിന്ന് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. 2015ലെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചതാണ് ഇതിനായുള്ള ഫണ്ട്. എന്‍എച്ച്എസില്‍ ജിപിമാരുടെ എണ്ണം കൂട്ടുന്നതിനായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ഗണന നല്‍കിയിരുന്നത്.

ഓട്ടമില്‍ തന്നെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെയാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്മെന്റ് നടത്തി ഡോക്ടര്‍മാരെ എന്‍എച്ച്എസ് നിയമിക്കാറുണ്ട്. ഇത് എന്‍എച്ച്എസിന്റെ അഭിമാനകരമായ ചരിത്രമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഡോ.അരവിന്ദ് മദന്‍ പറഞ്ഞു. നിലവിലുള്ള ജിപിമാരില്‍ അഞ്ചിലൊരാളെങ്കിലും വിദേശിയാണെന്നും ഡോ.മദന്‍ വ്യക്തമാക്കി. പരിശീലനത്തിന് അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ട്രെയിനിംഗിന് അനുവദിച്ച സീറ്റുകളില്‍ 7 ശതമാനം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു.