ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോക്‌ടർമാരും ആംബുലൻസ് ജീവനക്കാരും മറ്റ് എൻഎച്ച്‌എസ് ജീവനക്കാരും എമർജൻസി കെയറിലെ താമസം മൂലം വലിച്ചിഴയ്ക്കപ്പെട്ടത് വൻ ദുരിതത്തിലേയ്ക്കെന്ന് ഹെൽത്ത് സേഫ്റ്റി വാച്ച്‌ഡോഗ്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനത്തിലെ സുരക്ഷ നിരീക്ഷിക്കുന്ന ഹെൽത്ത്‌കെയർ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എച്ച്.എസ്.ഐ.ബി) ജോലി സ്ഥലങ്ങളിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു ദേശീയ അന്വേഷണത്തിനായി അഭിമുഖം നടത്തിയപ്പോൾ പല ജീവനക്കാരും വികാരനിർഭരമായാണ് അവയോട് പ്രതികരിച്ചത്. തൻെറ ജോലിയുടെ മോശമായ തലങ്ങൾ പലപ്പോഴും തന്നെ കടുത്ത സമ്മർദത്തിലാക്കുമെന്നും തനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും ഒരു പാരാമെഡിക്കൽ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ആംബുലൻസ് ജീവനക്കാരിയായി പ്രവർത്തിച്ചു വരികയായിരുന്ന ഒരാൾ തൻറെ കഴിഞ്ഞ 12 മാസങ്ങൾ താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടുള്ള നാളുകൾ ആയിരുന്നെന്ന് അഭിപ്രായപ്പെട്ടു. താൻ ഈ ശൈത്യകാലത്ത് മാത്രം ആശുപത്രികളുടെ ഇടനാഴികളിലും ആംബുലൻസുകളിലുമായി നിരവധി ഹൃദയസ്തംഭനത്തിന് സാക്ഷ്യം വഹിക്കുകയും സഹായിക്കുകയും ചെയ്‌തെന്നും അവർ പറഞ്ഞു. പലപ്പോഴും നേഴ്‌സുമാരുടെ കുറവ് മൂലം അവർക്ക് പകരമായി രോഗികളെ പരിപാലിക്കേണ്ടതായി വന്നതായും അവർ കൂട്ടിച്ചേർത്തു.

എൻഎച്ച്എസ് ജീവനക്കാരിൽ സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ വർദ്ധിച്ചതായും എച്ച്.എസ്.ഐ.ബി കണ്ടെത്തി. ഡോക്ടർമാർ നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയാണ് പഠനത്തിനായി സമീപിച്ചത്. ആംബുലൻസിനായി കാത്തിരിക്കുന്ന ആവർത്തിച്ചുള്ള കോളുകളെ കുറിച്ച് എമർജൻസി കോൾ ഹാൻഡ്‌ലർമാർ വിവരിച്ചു. അതേസമയം താങ്കളുടെ മുൻപിൽ ഇന്ന് എത്ര ജീവൻ പൊലിയും എന്ന ആശങ്കയോടെയാണ് തങ്ങൾ ഒരോ ദിവസവും എന്ന് ഡിസ്പാച്ചർമാർ പ്രതികരിച്ചു