ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജീവനക്കാരുടെ കുറവ് കാരണം രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉടലെടുത്തേക്കുമെന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലുകളിൽ ഒന്നായ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്. ക്യാൻസർ രോഗികൾക്ക് ആശുപത്രികൾ കീമോതെറാപ്പി നൽകേണ്ടതുണ്ടെന്നും അതിജീവനത്തിന് സാധ്യതയുള്ള രോഗികൾക്ക് മുൻഗണന നൽകണമെന്നും എൻഎച്ച്എസ് ട്രസ്റ്റ് പറഞ്ഞു. 30 ശതമാനം സ്പെഷ്യലിസ്റ്റ് നേഴ്സുമാരുടെ കുറവുള്ളതിനാൽ വ്യാഴാഴ്ച 49 രോഗികളുടെ ചികിത്സ മാറ്റിവയ് ക്കേണ്ടി വന്നു.

 

എല്ലാ രോഗികൾക്കും കീമോതെറാപ്പി നൽകാനുള്ള സ്റ്റാഫ്‌ ഇല്ലാത്തതിനാൽ മുൻഗണന ക്രമത്തിലാണ് ഇത് നടന്നുവരുന്നതെന്ന് ഓങ്കോളജിസ്റ്റ് ഡോ.ലൂസി ഗോസേജ് തന്റെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഒക്ടോബറിൽ എല്ലാ രോഗികൾക്കുമുള്ള കീമോതെറാപ്പി പുനരാരംഭിക്കുമെന്ന് ആശുപത്രി വ്യക്തമാക്കി. ഒഴിവുകളും ജീവനക്കാരുടെ അസുഖവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും പുതിയ നിയമനം തുടരുകയാണെന്നും ആശുപത്രി വക്താവ് പറഞ്ഞു.

അതിജീവനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് കീമോതെറാപ്പി നൽകുന്നത് തുടരുന്നുണ്ട്. മറ്റു രോഗികളെ സ്പെഷ്യലിസ്റ്റ് ക്യാൻസർ ടീം നേരിട്ട് ബന്ധപ്പെടുന്നതോടൊപ്പം ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കോവിഡ് പ്രതിസന്ധി കാരണം 19,500 ആളുകൾ രോഗനിർണയം നടത്താത്ത അർബുദവുമായി ജീവിക്കുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് മറ്റു ആശുപത്രി സേവനങ്ങൾ തടസപ്പെട്ടപ്പോൾ അതിജീവന സാധ്യതയുള്ള രോഗികൾക്ക് ക്യാൻസർ സേവനങ്ങൾ മുൻഗണന ക്രമത്തിൽ നൽകാൻ എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു.