ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന രീതിയിൽ പ്രസവ സേവനങ്ങൾ ഇനി ‘ചെസ്റ്റ്ഫീഡിങ്’ (chestfeeding), ഫ്രന്റൽ ബർത്ത് (frontal Birth) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്ന് ശുപാർശ. 121 ട്രാൻസ് ബ്രിട്ടീഷുകാർക്കിടയിൽ അവരുടെ ഗർഭധാരണ അനുഭവത്തെക്കുറിച്ച് സർവേ നടത്തിയതിന് ശേഷമാണ് എൽജിബിടി ഫൗണ്ടേഷന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ലിംഗഭേദം നിറഞ്ഞ പദങ്ങളായ ബ്രെസ്റ്റ്ഫീഡിങ് (Breastfeeding), വജൈനൽ ബർത്ത് (vaginal birth) പോലുള്ളവ ഒഴിവാക്കണമെന്നാണ് നിർദേശം. ചില ട്രാൻസ്, നോൺ-ബൈനറി ആളുകൾക്ക് പ്രസവിക്കാൻ ആശുപത്രികളിൽ ഒരു സ്വകാര്യ ഇടം ലഭിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ചാരിറ്റി പറയുന്നു.

ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, അവരുടെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ മുലപ്പാലിനെ (Breast milk ) ‘മനുഷ്യ പാൽ’ (Human Milk) എന്ന് വിളിക്കുന്നു. ഗർഭകാലയളവിൽ തങ്ങളുടെ ലിംഗഭേദം അടിസ്ഥാനമാക്കി ആരോഗ്യ സംരക്ഷണ വിദഗ്ധർ സംസാരിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 59 % പേർ ചൂണ്ടിക്കാട്ടി. കൂടാതെ, പ്രസവസമയത്ത് തങ്ങളോട് മാന്യതയോടെ പെരുമാറിയിട്ടില്ലെന്ന് 28 ശതമാനം പേരും പറഞ്ഞു. സർവേയിൽ പ്രതികരിച്ചവരെ 2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ സോഷ്യൽ മീഡിയ വഴിയാണ് റിക്രൂട്ട് ചെയ്തത്. തുടർന്ന് എൽജിബിടി ഫൗണ്ടേഷൻ അവരുമായി അഭിമുഖം നടത്തി.