ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. ട്രംപിനെക്കുറിച്ച് മൈക്കല്‍ വൂള്‍ഫ് എഴുതിയ ഫിയര്‍ ആന്‍ഡ് ഫ്യൂറി എന്ന പുസ്തകത്തിലാണ് ട്രംപിന് യു.എസ് അംബാസഡറായ നിക്കി ഹാലെയുമായി ബന്ധമുണ്ടെന്ന പരാമര്‍ശമുണ്ടായത്. ട്രംപിന്റെ ഭരണ നിര്‍വഹണ സംവിധാനത്തിലെ ഏറ്റവും കരുത്തുറ്റ വനിതയാണ് നിക്കി ഹാലെയെന്നും ട്രംപിന്റെ അനന്തരാവകാശിയായി അവര്‍ സ്വയം അവരോധിക്കുകയാണ് നിക്കിയെന്നും പുസ്തകം പറയുന്നു. ഒരഭിമുഖത്തിലാണ് പ്രസിഡന്റായ ട്രംപിനു ഒരു രഹസ്യ ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മൈക്കല്‍ പറയുന്നത്.

സംഭവം ഗോസിപ്പായി പാപ്പരാസികള്‍ ഏറ്റുപിടിച്ചതോടെയാണ് ഹാലെ പ്രതികരണവുമായി രംഗത്തെത്തിയത്. ആ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും, ശിക്ഷയര്‍ഹിക്കുന്നതാണെന്നും നിക്കി ഹാലെ പറഞ്ഞു. പോളിറ്റിക്കോയുടെ വുമണ്‍ റൂള്‍ പോഡ് കാസ്റ്റിന്റെ ഇന്റര്‍വ്യൂവിലാണ് ഹാലെ തനിക്കെതിരെയുണ്ടായ അപവാദ പ്രചരണത്തെക്കുറിച്ച് സംസാരിച്ചത്.

അമേരിക്കന്‍ ഭരണസമിതി അംഗമായ നിക്കി പ്രസിഡന്റിനൊപ്പം വളരെയെറെ സമയം ചിലവഴിക്കാറുണ്ടെന്നും ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാറുമുണ്ടെന്നും വൂള്‍ഫ് പുസ്‌കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ള ധീരയായ സ്ത്രീകള്‍ക്കെതിരെ അപവാദങ്ങള്‍ ഉന്നയിക്കുന്ന ഒരു പുരുഷ വിഭാഗത്തിന്റെ പ്രചരണമാണതെന്നും നിക്കി വ്യക്തമാക്കി.

ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലി. യു.എന്‍. പ്രതിനിധിസ്ഥാനത്തേക്കുള്ള നിക്കിയുടെ നാമനിര്‍ദ്ദേശം യു.എസ്. സെനറ്റ് അംഗീകരിച്ചുതോടെയാണ് ഇവര്‍ ക്യാബിനറ്റ് റാങ്കിന് തുല്യമായ പദവിയില്‍ എത്തിയത്. ഐക്യരാഷ്ട്രസഭയെ പല വിഷയങ്ങളിലും അമേരിക്കയുടെ നാവായി നിക്കി മാറിയിരുന്നു. യു.എന്‍. പ്രതിനിധി സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപാണ് നിക്കിയെ നിര്‍ദേശിച്ചതും. നിക്കിക്ക് സെനറ്റില്‍ രാഷ്ട്രീയഭേദമെന്യേ കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. 96 പേര്‍ നിക്കിക്ക് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ നാലുപേര്‍ മാത്രമാണ് എതിരായി വോട്ട് രേഖപ്പെടുത്തിയത്.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി പദവിക്കുശേഷം സെനറ്റിന്റെ അനുമതി ആവശ്യമുള്ള രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് ഐക്യരാഷ്ട്രസഭ സ്ഥാനപതിയുടേത്. ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മളണായി ബന്ധമാണ് നിക്കി ഹാലെയ്ക്കുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. തിങ്കളാഴ്ച ഇന്ത്യന്‍ വംശജനായ അജിത് പൈയെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു.