കൊച്ചി മുളവുകാട് വഞ്ചി അപകടത്തിൽ രണ്ടു മരണം. ബന്ധുക്കളായ ആലുവ കണിയാംകുന്ന് സ്വദേശി സഞ്ജയ്, കലൂർ സ്വദേശിയായ അഭിഭാഷകൻ കെ.എൽ.ശ്യാം എന്നിവരാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തിൽപ്പെട്ട ഇരുവരുടെയും മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം.

മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നുപേരാണ് അപകടത്തിൽ പെട്ടത്. തുരുത്തു കാണാനിറങ്ങിയതായിരുന്നു ഇവർ. സുഹൃത്തിനെ തുരുത്തിൽ നിർത്തി വഞ്ചിയിൽ മൂവരും സിസിലി ജെട്ടി ഭാഗത്തേക്ക് മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്. രാത്രി പത്തു വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദ്ദേഹം കണ്ടെത്താനായില്ല.

ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോൾ ആദ്യം സച്ചുവിന്റെ മൃതദേഹം കിട്ടി. ഉച്ചയോടെ നാവികസേനയും തിരച്ചിലിനെത്തി. തുടർന്നാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയത്.

കോവിഡ് മാനദണ്ഡപ്രകാരം സുരക്ഷാ കിറ്റ് ധരിച്ചാണ് പൊലീസുകാർ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും.