ലണ്ടന്‍: സുഹൃത്തുക്കളുടെയും മുന്‍ കാമുകന്റെയും മെഡിക്കല്‍ രേഖകള്‍ നിയമവിരുദ്ധമായി പരിശോധിച്ച മിഡ് വൈഫിനെ ജോലിയില്‍ നിന്ന് പിരിത്തു വിട്ടു. വിക്കി ആന്‍ ബ്ലോക്‌സ്ഹാം എന്ന 38 കാരിയായ മമിഡ് വൈഫിനാണ് ഒളിഞ്ഞുനോട്ടം ജോലി നഷ്ടമാക്കിയത്. പതിനാല് വര്‍ഷമായി ഇവര്‍ തന്റെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മെഡിക്കല്‍ രേഖകള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് കവന്‍ട്രിയുമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ജിജ്ഞാസ അടക്കാനാവാതെയാണ് താന്‍ രേഖകള്‍ രഹസ്യമായി നോക്കിയതെന്ന് ഇവര്‍ പാനലിനുമ മുന്നില്‍ പറഞ്ഞു. ഇതില്‍ ലജ്ജിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഇവര്‍ രഹസ്യരേഖയായി സൂക്ഷിക്കുന്ന മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചത്. കഴിഞ്ഞ വര്‍ഷം ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

തന്റെയും മുന്‍ അയല്‍ക്കാരന്റെയും മറ്റു ചിലരുടെ രേഖകള്‍ ദിവസവും ഒന്നിലധികം തവണ ഇവര്‍ പരിശോധിച്ചു. രോഗങ്ങളെയും മരണത്തെയു കുറിച്ചുള്ള ഭയമാണ് താന്‍ ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് ഇവര്‍ വിശദീകരിച്ചത്. ഈ സംഭവം പിടിക്കപ്പെട്ടതോടെ താന്‍ ഒരു പാഠം പഠിച്ചതായി ഇവര്‍ പാനലിന് എഴുതി നല്‍കി. തന്റെ പദവി ദുരുപയോഗം ചെയ്യുകയും വിശ്വാസ്യത നഷ്ടപ്പെടുത്തുകയുമാണ് ബ്ലോക്‌സ്ഹാം ചെയ്തതെന്ന് പാനല്‍ നിരീക്ഷിച്ചു.