ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും അവരെ പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിച്ച് പി.സി ജോര്‍ജ്ജ് എം.എല്‍.എ രംഗത്തെത്തിയതിനു പിന്നാലെ പീഡനപ്പരാതി ആരോപിച്ച കന്യാസ്ത്രീ ഞായറാഴ്ച്ച മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. അതേസമയം അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയെന്ന കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. നിയമസഭാ സ്പീക്കര്‍ക്കും, പൊലീസിനും വനിതാ കമ്മീഷനും പരാതി കുടുംബം വ്യക്തമാക്കി.

പന്ത്രണ്ട് തവണ സുഖിച്ച കന്യാസ്ത്രീ പതിമൂന്നാംതവണത്തേത് മാത്രം പീഡനമാക്കിയെന്ന ഗുരുതരമായ അധിക്ഷേപമാണ് വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജ്ജ് നടത്തിയത്. കന്യാസ്ത്രിയെ അഭിസാരികയെന്ന് വിളിക്കാതിരിക്കാനാവില്ല. പരാതിക്കാരിയെ പിന്തുണച്ച കന്യാസ്ത്രീകളെയും സംശയിക്കണം. കന്യാസ്ത്രി എന്നാല്‍ കന്യകാത്വം ഉള്ളവളാണ്. കന്യാമറിയും പുരുഷന്റെ സഹായമില്ലാതെയാണ് കര്‍ത്താവിന് ജന്‍മം നല്‍കിയതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് കന്യാമറിയം എന്ന് വിളിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നും അവര്‍ പറഞ്ഞു.

ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ആരും സംരക്ഷിക്കാനില്ലെന്നും ഇരയായ കന്യാസ്ത്രീയൊടൊപ്പം നില്‍ക്കുമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.