ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യം സമര തീച്ചൂളയിലേയ്ക്ക് എറിയപ്പെടുകയാണ് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ സമരം പ്രഖ്യാപിച്ചത് എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഇത് എത്രമാത്രം രോഗി പരിപാലനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം . സമരം നീണ്ടുനിൽക്കുകയാണെങ്കിൽ അത്യാവശ്യ സർവീസുകൾ ഉൾപ്പെടെ മുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ തങ്ങളുടെ സമരത്തിന് പൊതുജന പിന്തുണ നേടി നേഴ്സുമാർ രംഗത്തെത്തി. റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിനെ പ്രതിനിധീകരിച്ച് പാറ്റ് കുള്ളൻ ആണ് പൊതുജനത്തിനായി തുറന്ന കത്ത് എഴുതിയിരിക്കുന്നത്. 166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിംഗ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ്‌വൈഫറി , ജി എം പി, യുണൈറ്റി, യൂണിയൻ എന്നീ സംഘടനയുടെ സമര പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ 130 എൻഎച്ച് എസ് ട്രസ്റ്റുകളാണ് നിലവിൽ സമരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വെയിൽസിൽ 12 ഉം സ്കോഡ്ലൻഡിൽ 23 ഉം നോർത്തേൺ ഐർലൻഡിൽ 11 ഉം എൻ എച്ച് എസ് ട്രസ്റ്റുകളെ സമരം ബാധിക്കും . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ പണിമുടക്കുന്നത് ബാധിക്കുന്ന എൻ എച്ച് എസ് ട്രസ്റ്റുകളുടെ വിവരങ്ങളാണ് ഇത് . എന്നാൽ മറ്റു യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിക്കുകയാണെങ്കിൽ സമരം കൂടുതൽ ഹോസ്പിറ്റലുകളെ ബാധിക്കും. നേഴ്സുമാരുടെ സമര പ്രഖ്യാപനത്തിന് തുടർച്ചയായി പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസും സമരം മുഖത്തേയ്ക്കെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .ഇത് രാജ്യത്തെ വിവിധ മേഖലകളെ ബാധിക്കും.