ലണ്ടന്‍: ആശുപത്രി ജീവനക്കാര്‍ക്ക് അനുവദിച്ച കാര്‍പാര്‍ക്കിംഗ് സ്പേസ് വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് നട്ടംതിരിഞ്ഞ് നഴ്സുമാര്‍. ഓരോ രണ്ട് മണിക്കൂറിലും രോഗികളെ ഉപേക്ഷിച്ച് പുറത്തുപോയി കാറുകള്‍ മാറ്റിയിടേണ്ട ഗതികേടിലാണ് ഇവര്‍ എന്ന് റിപ്പോര്‍ട്ട്. ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്കാണ് ഈ ഗതികേട് അനുഭവിക്കേണ്ടി വരുന്നത്. പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതിനാല്‍ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടി വരുന്നു. ഇവിടെ രണ്ട് മണിക്കൂര്‍ മാത്രമാണ് പാര്‍ക്കിംഗിന് അനുമതിയുള്ളത്.

കൂടുതല്‍ സമയം പാര്‍ക്ക് ചെയ്താല്‍ ലഭിക്കുന്ന 40 പൗണ്ട് ഫൈന്‍ ഒഴിവാക്കാനാണ് രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇവര്‍ ബുദ്ധിമുട്ടേണ്ടി വരുന്നത്. നഴ്സുമാര്‍ മിക്കവരും തങ്ങളുടെ ഫോണുകളില്‍ രണ്ടു മണിക്കൂര്‍ അലാം വെച്ചാണ് ജോലി ചെയ്യുന്നത്. എന്‍എച്ച്എസ് ആശുപത്രികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഈ വിഷയമെന്ന് വിലയിരുത്തപ്പെടുന്നു. ജീവനക്കാരുടെ പാര്‍ക്കിംഗ് സൗകര്യം കുറച്ച് രോഗികളുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയും അവരില്‍ നിന്ന് പണമീടാക്കുകയുമാണ് ആശുപത്രി ചെയ്യുന്നത്.

ജീവനക്കാര്‍ക്ക് അര മൈല്‍ അകലെയുള്ള കാര്‍പാര്‍ക്കുകളില്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. മാസം 30 പൗണ്ട് ഇതിനായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ പൂള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ക്ലിനി്ക്കിലെ 81 ജീവനക്കാര്‍ക്ക് കാര്‍പാര്‍ക്കുകല്‍ ഈ സൗകര്യം ലഭ്യമായിട്ടില്ല. ഡോര്‍സെറ്റ് ഹെല്‍ത്ത് കെയര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ ജീവനക്കാര്‍ വരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ട്രസ്റ്റിന് സാധിക്കില്ലെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാതെ ജീവനക്കാരോട് വഴിയരുകില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിക്കുന്നതിനെതിരെ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.