അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധി പരാതികളെ തുടർന്ന് രണ്ട് മാസം മുൻപ് പൂട്ടിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാണ് കോട്ടയം സ്വദേശിനിയും നഴ്‌സുമായ രശ്മി രാജ് (33) മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രശ്മി ഇന്നലെ വൈകിട്ടോടെ മരിച്ചു.

അതേസമയം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവിശ്യം ഉയർന്നിരുന്നു. എന്നാൽ ഒരു പരിശോധനയും നടന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്. രണ്ട് മാസം മുൻപ് പൂട്ടിയ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിച്ചത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും ആരോപണമുണ്ട്.