പെരിയയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനി ഫാത്തിമ (18) ആണ് ജീവനൊടുക്കിയത്.

വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് ശേഷം ഫാത്തിമയുടെ മാതാവും സഹോദരിയും കാഞ്ഞങ്ങാട് ടൗണിൽ പോയിരുന്നു. ഇവർ വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഫാത്തിമയുടെ പിതാവ് ശംസുദ്ധീൻ കോവിഡ് കാലത്ത് അസുഖം ബാധിച്ച് മരിച്ചിരുന്നു.  അടുത്തിടെ ഗൾഫുകാരനുമായി ഫാത്തിമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം പഠനം മുടങ്ങുമോ എന്ന ആശങ്ക ഫാത്തിമയ്ക്കുണ്ടായിരുന്നതായാണ് വിവരം. പഠനം മുടങ്ങുമെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ മരിച്ചത് നഴ്സിംഗിനു പഠിക്കുന്ന കുട്ടിയല്ലെന്നും പഠനത്തിന് പിന്നോക്കം ആയതിനാല്‍ ഫാത്തിമയുടെ പഠനം പ്ലസ് ടു കഴിഞ്ഞതോടെ മതിയാക്കിയതാണെന്നും കുട്ടിയുടെ അമ്മാവന്‍ അബ്ദുല്‍ അസീസ്‌ പറയുന്നു. തുടര്‍ന്ന്‍ ഗള്‍ഫിലുള്ള ഒരു യുവാവുമായി വിവാഹം നിശ്ചയിക്കുകയും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു യുവാവുമായി സ്നേഹബന്ധം പുലര്‍ത്തിയിരുന്ന ഫാത്തിമ അതിന്‍റെ പേരിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.