മാദക സുന്ദരിയായി ഷക്കീല അടക്കമുള്ള തിളങ്ങി നിന്ന കാലത്ത് മലയാളത്തില്‍ തരംഗമുണ്ടാക്കിയ മറ്റൊരു സുന്ദരിയായിരുന്നു ഷര്‍മിലി. നടി അവതരിപ്പിച്ച ഗ്ലാമര്‍ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ ഷര്‍മിലി തീരുമാനിക്കാന്‍ കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍.

2000 ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍ ചില നിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു. മറയൂരിലായിരുന്നു ഷൂട്ടിങ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകള്‍. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു.

കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തില്‍ അഭിനിക്കാനാണ് ഞാനും പോകുന്നത്. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാവന്റെയും സിനിമയില്‍ തുടക്കം കുറിച്ചിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പരിധികള്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്നും മടങ്ങിയത്. രണ്ട് മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്ന് കൊണ്ടേ ഇരുന്നു. മാഡം ഡേറ്റ് വേണം. ശമ്പളം ഇത്ര തരാം. അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞ് കൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത്.

ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഗ്ലാമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കും. സാഗരയുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റില്‍ വച്ച് കണ്ട ആളേ ആയിരുന്നില്ല. അവള്‍ തികച്ചും പ്രൊഫഷണലായ നായിക ആയി മാറിയിരുന്നു. ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷര്‍മിലി പറയുന്നു.

ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ വഴിയാണ് മോഹന്‍ലാലിന്റെ അഭിമന്യുവിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്റെ അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്‍മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്‍ സര്‍ പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമയണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്. അഭിമന്യുവിലെ ഗാനരംഗം അക്കാലത്ത് തരംഗമായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്ററ്റി കിട്ടാന്‍ രാമയണക്കാറ്റ് സാഹയകമായി.

2015 ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. നല്ല ടീം. ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ട് കളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെ ആണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വെച്ച് ജൂലിയാവാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്തു. അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു എന്നും ഷര്‍മിലി പറയുന്നു.