കൊല്ലം പറവൂരിലെ വയോധികയുടെ മരണത്തില്‍ മകളും ചെറുമകനും അറസ്റ്റില്‍. തലയ്ക്ക് പിന്നിലേറ്റ ക്ഷെതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം മനപൂര്‍വമല്ലെന്നാണ് പ്രതികളുടെ മൊഴി.

പുത്തന്‍കുളം സ്വദേശി കൊച്ചു പാര്‍വതി ബുധനാഴ്ച്ചയാണ് മരിച്ചത്. സ്വാഭാവിക മരണമാണെന്നാണ് വീട്ടുകാര്‍ അയല്‍ക്കാരോട് പറഞ്ഞത്. കോവിഡ് ജാഗ്രതയുള്ളതിനാല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തി. കൊച്ചു പാര്‍വതിയും മകള്‍ ശാന്തകുമാരിയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

തലയ്ക്ക് പിന്നിലേറ്റ ക്ഷെതമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍. ശാന്തകുമാരിയെയും ഇവരുടെ മകന്‍ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എണ്‍പത്തിയെട്ടുകാരിയെ വഴക്കിനിടയില്‍ മുറിയിലേക്ക് വലിച്ച് ഇഴച്ചു കൊണ്ട് പോകുന്നതിനിടയില്‍ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.