സുരേഷ് നാരായണൻ

ചിത്രകാരാ,
എൻറെ നെറ്റിത്തടങ്ങൾ നിനക്കുള്ളതാണ്.

കൂടെ വന്ന കാലിഗ്രാഫിക്കാനോട്
കവിളുകളാൽ തൃപ്തിപ്പെടുവാൻ പറയൂ!

ചുണ്ടുകളോ?
ഹും! അതൊരു കവി
എന്നേ പതിച്ചുവാങ്ങിയതാണ്; നാവുൾപ്പെടെ!

പിൻകഴുത്താകട്ടെ,
ഒരു ടാറ്റൂ കലാകാരന്
പണയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

പ്രിയ ചിത്രകാരാ,
നിൻറെ ഭാഷണം അവസാനിപ്പിക്കുക;
ജോലി തുടങ്ങുക!

ശില്പികൾക്കും ഗവേഷകർക്കുമായി മറ്റുഭാഗങ്ങൾ എത്രനാൾ കാത്തുനിൽക്കും?!

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്